പാമ്പ് ‘പക’ വീട്ടുമോ? ഇണയെ കൊന്നാൽ പിന്നാലെ വരുമൊ? വസ്തുതകൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിച്ചതോടെ പാമ്പുകളെക്കുറിച്ചുള്ള ജാഗ്രത നിർബന്ധമാണെന്ന് വന്യജീവി വിദഗ്ധർ മുന്നറിയിപ്പ് നൽകി. കടുത്ത ചൂടിനെ തുടർന്ന് ഈർപ്പം തേടി പാമ്പുകൾ വീടുകളിലേക്കും പരിസരങ്ങളിലേക്കും എത്തുന്ന സാഹചര്യം വർധിച്ചിരിക്കുകയാണ്.
ഇതിനിടെ, “ഒരു പാമ്പിനെ കൊന്നാൽ അതിന്റെ ഇണ പിന്നീട് മനുഷ്യരെ പിന്തുടർന്ന് പ്രതികാരം ചെയ്യും” എന്ന വിശ്വാസം സമൂഹത്തിൽ വീണ്ടും ചർച്ചയാകുകയാണ്. എന്നാൽ ഇതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
പാമ്പുകൾക്ക് മനുഷ്യരെ പോലെ ദീർഘകാല ഓർമ്മയോ വ്യക്തിപരമായ വൈരാഗ്യമോ ഇല്ല. ജീവൻ രക്ഷിക്കുകയും ഭക്ഷണം കണ്ടെത്തുകയും ചെയ്യുന്നതാണ് അവയുടെ പ്രധാന ലക്ഷ്യം. ജീവന് ഭീഷണി തോന്നുമ്പോൾ മാത്രമാണ് പാമ്പുകൾ ആക്രമിക്കുന്നത്. ലളിതമായ മസ്തിഷ്ക ഘടനയുള്ള പാമ്പുകൾക്ക് പ്രതികാരം, സ്നേഹം, വൈരാഗ്യം തുടങ്ങിയ സങ്കീർണ വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിവില്ല.
ഒരു പാമ്പിനെ കൊന്ന സ്ഥലത്ത് വീണ്ടും മറ്റൊരു പാമ്പിനെ കാണുന്നതിന് പിന്നിൽ മറ്റൊരു കാരണം ഉണ്ടാകാം. ആ പ്രദേശം പാമ്പുകൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയായിരിക്കാം. കൂടാതെ, പരിക്കേറ്റതോ മരിച്ചതോ ആയ പാമ്പുകളിൽ നിന്ന് പുറത്തുവരുന്ന ഫെറമോൺസ് സമീപത്തുള്ള മറ്റു പാമ്പുകളെ ആകർഷിക്കാം. ഈ സ്വാഭാവിക പ്രക്രിയയാണ് പലപ്പോഴും “പ്രതികാരം” എന്ന തെറ്റിദ്ധാരണയ്ക്ക് വഴിയൊരുക്കുന്നത്.
അതിനാൽ പാമ്പിനെ കണ്ടാൽ ആക്രമിക്കാൻ ശ്രമിക്കാതെ സുരക്ഷിത അകലം പാലിക്കുക, വനംവകുപ്പ് ഉദ്യോഗസ്ഥരെയോ വിദഗ്ധരെയോ അറിയിക്കുക എന്നിവയാണ് ശരിയായ മുൻകരുതലെന്ന് അധികൃതർ നിർദേശിക്കുന്നു.
English Summary
Experts have clarified that the belief that snakes take revenge for their partner’s death is a myth. Snakes do not have complex emotions or long-term memory to recognize and target humans. They attack only in self-defense. The appearance of another snake in the same area is usually due to habitat suitability or pheromones, not revenge. People are advised to maintain distance and inform authorities.









