മാസപ്പടി വിവാദത്തിൽ എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ്റെ കമ്പനി ‘എക്സാലോജിക്’ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ പത്തരയ്ക്ക് ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിൽ കോടതിയുടെ നിലപാട് നിർണായകമാകും.
വീണാ വിജയന്റെ കമ്പനിയായ എക്സാലോജികിന്റെ സേവന – സാമ്പത്തിക ഇടപാട് രേഖകൾ തേടി എസ്ഐഎഫ്ഐഒ സമൻസയച്ചതിന് പിന്നാലെയാണ് കമ്പനി നിയമവഴിയിൽ നീങ്ങിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി വീണാ വിജയൻ കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ചത്. അന്വേഷണം പ്രഖ്യാപിച്ചതിന് ആധാരമായ രേഖകൾ വിളിച്ചു വരുത്തണമെന്ന ആവശ്യവും ഹർജിയിലുണ്ട്.
വിഷയത്തിൽ കോടതി തീർപ്പ് കൽപ്പിക്കുന്നതിന് മുമ്പ് എസ്എഫ്ഐഒയുടെ തുടർനീക്കങ്ങൾ ഇടക്കാല ഉത്തരവിലൂടെ തടയണമെന്ന ആവശ്യവും എക്സാലോജിക് മുന്നോട്ട് വെച്ചിട്ടുണ്ട്. കേന്ദ്രസർക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് കേസിലെ എതിർ കക്ഷികൾ. ആരോപണമുയർന്ന് മാസങ്ങൾ പിന്നിട്ടിട്ടും പ്രതികരണമോ നിയമ പോരാട്ടമോ നടത്താത്ത എക്‌സാലോജിക്, എസ്എഫ്ഐഒ അന്വേഷണം തങ്ങളിലേക്ക് എത്തുന്നുവെന്ന ഘട്ടത്തിലാണ് കോടതിയെ സമീപിച്ചത്.
Read Also : ആന നടന്നു നീങ്ങുന്നു; മയക്കുവെടി വെക്കുന്നതിൽ പ്രതിസന്ധി