നികുതിവെട്ടിപ്പ് നടത്തിയവരുടെ ഡിജിറ്റൽ അക്കൗണ്ടുകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിയമപരമായ അധികാരങ്ങൾ നൽകി ആദായ നികുതി വകുപ്പിന്റെ നടപടി. അടുത്ത സാമ്പത്തിക വർഷം മുതൽ അവകാശം ലഭിക്കും. നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് നടപടി.
ഇതുപ്രകാരം നികുതിവെട്ടിക്കുകയോ, സാമ്പത്തിക ക്രമക്കേടുകൾ നടത്തുകയോ ചെയ്തവരുടെ ഇമെയിൽ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാൻ ആദായനികുതി ഉദ്യോഗസ്ഥർക്ക് കഴിയും.
ഒരാൾ നികുതി വെട്ടിച്ചതായോ അല്ലെങ്കിൽ മനപ്പൂർവ്വം വെളിപ്പെടുത്താത്ത ആസ്തികൾ, പണം, സ്വർണം, ആഭരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ തുടങ്ങിയവയോ കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്ക് പരിശോധനകൾ നടത്താനുള്ള അവകാശമുണ്ടാകും.
പരിശോധനകൾ നടത്താനായി താക്കോലുകൾ ലഭിച്ചില്ലെങ്കിൽ ലോക്കർ, മുറിയുടെ വാതിൽ എന്നിവ തകർക്കാനും ഇപ്പോൾ അധികാരമുണ്ട്. ഈ അധികാരങ്ങളെ വിപുലീകരിച്ചു കൊണ്ടാണ് ഡിജിറ്റൽ സ്പേസിലേക്കും പ്രവേശനം നൽകിയിരിക്കുന്നത്.
പുതിയ ആദായ നികുതി ബില്ലിന് കീഴിലാണ് മാറ്റങ്ങൾ. സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പുറമെ ബാങ്ക് അക്കൗണ്ടുകൾ, ഓൺലൈൻ നിക്ഷേപങ്ങൾ, ട്രേഡിംഗ് അക്കൗണ്ടുകൾ എന്നിവയും ആദായനികുതി വകുപ്പിന് അന്വേഷിക്കാം.