എംഎസ്‌സി കപ്പലപകടം; 1200 കോടിയുടെ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: എംഎസ്സി എൽസ-3 കപ്പൽ അപകടത്തെ തുടർന്നുണ്ടായ പരിസ്ഥിതിനാശത്തിന് 1200.62 കോടിയുടെ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി.
സംസ്ഥാന സർക്കാർ ഫയൽ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിലാണ് ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീമാണ് ഉത്തരവിട്ടത്.
മുങ്ങിയ കപ്പലിൽ നിന്ന് എണ്ണ ചോരുകയും കണ്ടെയ്നറുകളിലെ രാസ വസ്തുക്കളടക്കം സമുദ്രത്തിൽ കലരുകയും ചെയ്തത് മൂലം പരിസ്ഥിതി, സാമ്പത്തിക മേഖലകളിലുണ്ടായ നഷ്ടം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്.
9531 കോടി രൂപയുടെ ഉയർന്ന നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നായിരുന്നു സർക്കാർ ഹൈക്കോടതിയിൽ വാദിച്ചത്.
എന്നാൽ, സർക്കാർ ആവശ്യപ്പെടുന്ന തുക യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന വാദം കപ്പൽ കമ്പനിയും ഉന്നയിച്ചു.
അപകടം നടന്നിട്ടുള്ളത് സംസ്ഥാന സമുദ്രാതിർത്തിയിൽനിന്ന് 14.5 നോട്ടിക്കൽ മൈൽ അകലെയായതിനാൽ കേരള സർക്കാരിന് അഡ്മിറാലിറ്റി സ്യൂട്ട് നൽകാൻ അധികാരമില്ലെന്നും കമ്പനി വാദിച്ചിരുന്നു.
എന്നാൽ സർക്കാർ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തതിനെ തുടർന്ന് വിഴിഞ്ഞത്ത് എത്തിയ കപ്പൽ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു.
മേയ് 24-നാണ് കൊച്ചി തീരത്തിന് സമീപം ലൈബീരിയന്‍ ചരക്കുകപ്പലായ എംഎസ്‌സി എല്‍സ-3 കപ്പല്‍ മുങ്ങിയത്.
വിഴിഞ്ഞം തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പല്‍ കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറുവെച്ചാണ് അപകടമുണ്ടായത്.
ചെരിവ് നിവര്‍ത്താനുള്ള ശ്രമം നടത്തിയെങ്കിലും പൂര്‍ണമായും മുങ്ങുകയായിരുന്നു. കപ്പലില്‍ നിന്ന് വീണ കണ്ടെയ്‌നറുകളും വിനാശകാരികളായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും സമുദ്രപരിസ്ഥിതിയില്‍ പ്രത്യാഘാതം വരുത്തുകയും ചെയ്തു.
കപ്പലപകടം വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കി
കൊച്ചി: എംഎസ്സി എൽസ കപ്പലപകടം വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയതായി കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ പഠനറിപ്പോർട്ട്.
രാസവസ്തുക്കൾ കടലിലെ ആവാസവ്യവസ്ഥക്ക് ദോഷകരമായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വെള്ളത്തിൽ കലർന്ന നിക്കൽ, ലെഡ്, കോപ്പർ, വനേഡിയം എന്നിവ മത്സ്യങ്ങളിലൂടെ മനുഷ്യരിലേക്ക് എത്താൻ സാധ്യതയുണ്ട്.
കപ്പലിൽ നിന്നുള്ള അവശിഷ്ടങ്ങൾ ഉടനടി നീക്കം ചെയ്തില്ലെങ്കിൽ ദൂരവ്യാപക പ്രത്യാഘാതമെന്നും ആണ് മുന്നറിയിപ്പ്.
രാസവസ്തുക്കൾ കടൽ വെള്ളത്തിൽ കലർന്നത് നിലവിൽ കടലിലെ ജീവികൾക്കും ലാർവകൾക്കും മത്സ്യമുട്ടകൾക്കും ഉൾപ്പെടെ വലിയ നാശനഷ്ടം ഉണ്ടാക്കിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ മേയ് 24നാണ് എംഎസ്‌സി കപ്പൽ അപകടത്തിൽപ്പെടുന്നത്.
അപകടം നടന്ന മൂന്ന് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. മത്സ്യതൊഴിലാളികളും ശാസ്ത്രജ്ഞരും അടക്കം നിരവധി പേർ പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ ആശങ്കകളെ സാധുകരിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ റിപ്പോർട്ടിൽ പുറത്തുവന്നിരിക്കുന്നത്.
ഏകദേശം രണ്ട് ചതുരശ്ര മീറ്റർ ചുറ്റളവിലാണ് എണ്ണ വ്യാപിച്ച് കിടക്കുന്നത്. എണ്ണയും കപ്പൽ അവശിഷ്ടങ്ങളും പൂർണമായും നീക്കം ചെയ്യാതെ ഇപ്പോഴും കടലിൽ തന്നെ കിടക്കുകയാണ്.
കടലിൽ പരന്നു കിടക്കുന്ന എണ്ണ എത്രയും പെട്ടെന്നു നീക്കം ചെയ്തില്ലെങ്കിൽ വലിയ അപകടമുണ്ടാകുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
Summary: Kerala High Court has ordered a compensation of ₹1200.62 crore for the environmental damage caused by the MSC Elsa-3 ship accident.









