തൃശൂർ: സൂര്യന്‍ അസ്തമിച്ചതോടെ ആവനാഴിയില്‍ ഒളിപ്പിച്ച സര്‍പ്രൈസുകള്‍ ഒന്നൊന്നായി പുറത്തെടുത്ത് തിരുവമ്പാടിയും പാറമേക്കാവും. വടക്കുംനാഥനും തിരുവമ്പാടി കണ്ണനും പാറമേക്കാവ് ഭഗവതിയും ശ്രീപരമേശ്വരനും പരാശക്തിയുമൊക്കെ സ്പെഷ്യല്‍ കുടകളുടെ രൂപത്തില്‍ തേക്കിന്‍കാട് മൈതാനിയില്‍ അവതരിച്ചു. വടക്കുന്നാഥ ക്ഷേത്ര നടയിലെ കുടമാറ്റത്തിന് സാക്ഷികളായത് പതിനായിരങ്ങളായിരുന്നു. രാവിലെ മുതൽ പൂരാവേശത്തിൽ മുങ്ങിയിരിക്കുകയാണ് തൃശൂർ നഗരി. ഏവരും കാത്തിരുന്ന കുടമാറ്റം 7.30-ഓടെ അവസാനിച്ചു. പൂരപ്രേമികള്‍ക്ക് വര്‍ണ്ണക്കാഴ്ചയായിരുന്നു ഈ വർഷത്തെ കുടമാറ്റം.
പിന്നാലെ പൂരപ്രേമികള്‍ കാത്തിരുന്ന തെക്കോട്ടിറക്കത്തിന് സമയമായിരുന്നു. പാറമേക്കാവ് ഭഗവതിയെ കോലത്തിലേറ്റി ഗജവീരന്‍ ഗുരുവായൂര്‍ നന്ദനാണ് തെക്കോട്ടിറക്കത്തിന് ആദ്യമെത്തിയത്. പിന്നാലെ പേരുകേട്ട കൊമ്പൻമാർ ഒന്നൊന്നായി സ്വരാജ് റൌണ്ടിലെത്തി ശക്തന്‍ തമ്പുരാന്‍റെ പ്രതിമയ്ക്ക് മുന്നില്‍ അഭിവാദ്യം അര്‍പ്പിച്ച് അണിനിരന്നു.
തൊട്ടുപിന്നാലെ തിരുവമ്പാടിക്കാരുടെ ഊഴമായിരുന്നു നയിക്കാൻ തിരുവമ്പാടി ചന്ദ്രശേഖരന്‍ തെക്കേഗോപൂര വാതില്‍ കടന്ന് മൈതാനത്തിലേക്ക് കടന്നുവന്നു. നെറ്റിപ്പട്ടം കെട്ടിയ എണ്ണം പറഞ്ഞ മുപ്പത് കൊമ്പന്മാര്‍ തേക്കിന്‍കാട് മൈതനിയില്‍ തലയെടുപ്പോടെ നിരന്നു നിന്നു.
അതോടെ കുടമാറ്റത്തിന്‍റെ സമയമായി. ആദ്യമെത്തിയത് സമ്പ്രദായ കുടകളും പട്ടുകുടങ്ങളും. ഒന്നിനുപിറകെ ഒന്നൊന്നായി വര്‍ണ്ണക്കുടകള്‍ കൊമ്പന്മാര്‍ക്ക് മുകളില്‍ നിവര്‍ന്നു.മഞ്ഞയും പച്ചയും ചുവപ്പും നീലയും അങ്ങനെ പലനിറത്തില്‍ പലഭേദങ്ങളില്‍ പലരൂപങ്ങളില്‍ തിരുവമ്പാടിയും പാറമേക്കാവും കുടകളുമായി പരസ്പരം വെല്ലുവിളിച്ചു.
അലങ്കാരവിളക്കുകളാല്‍ വെട്ടിത്തിളങ്ങിയ തെക്കെഗോപുരനടയില്‍ അണിനിരന്ന ഗജവീരന്മാര്‍ക്ക് മുകളില്‍ അയോധ്യയിലെ രാംലല്ലയുടെ രൂപം എഴുന്നള്ളിച്ചതോടെ പുരുഷാരം ആർത്തിരമ്പി. പാറമേക്കാവ് വിഭാഗമാണ് ആദ്യം രാംലല്ലയുടെ കോലം പുറത്തെടുത്ത് പിന്നാലെ തിരുവമ്പാടിക്കാരും കുട നിവർത്തി. രണ്ടും ഒന്നിനൊന്ന് കേമം.
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ -2 മിഷനും ഐഎസ്ആര്‍ഒക്കും ആദരം അര്‍പ്പിച്ചുകൊണ്ട് തിരുവമ്പാടി ദേവസ്വം ഒരുക്കിയ രൂപവും കാണികള്‍ക്ക് നവ്യാനുഭവമായി മാറി.