വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജിഎസ്ടി വകുപ്പിൽ സ്ഥാനക്കയറ്റം നേടിയ ഉദ്യോഗസ്ഥനെതിരെ കേസ്. എറണാകുളത്തെ ജിഎസ്ടി ഓഫീസിൽ സ്റ്റേറ്റ് ടാക്‌സ് ഓഫീസറായി ജോലി ചെയ്യുന്ന എസ്ബി അനിൽ ശങ്കർ ഉദ്യോഗക്കയറ്റം ലഭിക്കാനായി എംജി യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള വ്യാജ ബികോം ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി എന്നാണ് പോലീസ് കേസ്.
എറണാകുളം സെൻട്രൽ പോലീസ് ഇയാൾക്കെതിരെ വ്യാജരേഖ ചമച്ചതിനും വിശ്വാസ വഞ്ചനയ്ക്കും എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ മാസം 24നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസി 406, 468, 471 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ചരക്ക് സേവന നികുതി വകുപ്പിൽ ഇൻസ്‌പെക്ടറായി സ്ഥാനക്കയറ്റം ലഭിക്കാൻ വകുപ്പ് തല പരീക്ഷകൾ പാസ്സാകണം. അല്ലെങ്കിൽ തത്തുല്യമായ ബികോം ബിരുദം പാസ്സായാലും മതി. ഇയാൾ ഹാജരാക്കിയ ബിരുദ സർട്ടിഫിക്കറ്റിന്റെ സുതാര്യത പരിശോധന യൂണിവേഴ്‌സിറ്റി നടത്തിയപ്പോഴാണ് വ്യാജ ബിരുദമാണെന്ന് തെളിഞ്ഞത്.
അനിൽ ശങ്കർ ഹാജരാക്കിയ സർട്ടിഫിക്കറ്റിലെ രജിസ്റ്റർ നമ്പർ പ്രകാരം ഇയാൾ പരീക്ഷ എഴുതിയിട്ടില്ലെന്നും ബിരുദം നൽകിയിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി സർവ്വകലാശാല എറണാകുളം ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണറെ രേഖാമൂലം അറിയിച്ചിരുന്നു. ഇതോടെയാണ് ജിഎസ്ടി വകുപ്പ് പോലീസിന് പരാതി നൽകിയത്.
English Summary
fake graduation certificate to get promotion; Police registered a case against the GST department employee