തൃശൂർ: വീട്ടമ്മയെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് പണം തട്ടിയെടുത്തു. തൃശൂർ മേലൂരിലാണ് സംഭവം. ഓൺലൈനിൽ വീഡിയോ കോളിൽ ബന്ദിയാക്കിയാണ് പണം തട്ടിയത്.
മേലൂർ സ്വദേശിനിയായ ട്രീസയാണ് തട്ടിപ്പിനിരയായത്. നാല്പതിനായിരം രൂപയാണ് തട്ടിയെടുത്തത്. വീഡിയോ കോളിൽ പോലീസ് വേഷം ധരിച്ചെത്തിയ ആൾ അക്കൗണ്ടിലെ പണം കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു എന്ന് ട്രീസ പറയുന്നു.
വീട്ടിലെ മുറിക്ക് പുറത്ത് ഇറങ്ങരുത് എന്നായിരുന്നു തട്ടിപ്പ് നടത്തിയ ആൾ വീട്ടമ്മയോട് പറഞ്ഞിരുന്നത്. തുടർന്ന് ട്രീസയുടെ ഐഡിയ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചുവെന്നും പോലീസ് നടപടി ആണെന്നും പറഞ്ഞു.
ഡിജിറ്റൽ അറസ്റ്റ് ചെയ്‌തെന്ന് വിശ്വസിപ്പിച്ച ശേഷം കൈവശമുള്ള പണം അക്കൗണ്ടിലേക്ക് നൽകാൻ നിർദേശിച്ചു. എന്നാൽ ഓൺലൈനായി പണം ട്രാൻസ്ഫർ ചെയ്യാൻ അറിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് അക്കൗണ്ട് നമ്പർ നൽകിയ ശേഷം ബാങ്കിൽ നിന്ന് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ രണ്ട് ലക്ഷം രൂപയുടെ ചെക്കുമായി ബാങ്കിലെത്തിയപ്പോൾ ഈ പണം ട്രാൻസ്ഫർ ചെയ്യാൻ കഴിയില്ലെന്ന് ബാങ്ക് അറിയിച്ചു. തുടർന്ന് വീട്ടിൽ മടങ്ങിയെത്തി പണം ട്രാൻസ്ഫർ ചെയ്യാൻ പറ്റിയില്ലെന്ന് തട്ടിപ്പുകാരനോട് അറിയിച്ചു.
പിന്നാലെ ഗൂഗിൾ പേ വഴി ചെറിയ തുകകളായി 40,000 രൂപ ട്രാൻസ്ഫർ ചെയ്ത് നൽകി. എന്നാൽ തട്ടിപ്പാണെന്ന് സംശയം തോന്നി സമീപത്തെ വ്യക്തിയോട് കാര്യം പറഞ്ഞതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് സൈബർ പൊലീസിന് അടക്കം ട്രീസ പരാതി നൽകുകയായിരുന്നു.