തമിഴ്നാട്ടിൽ ‘ദളപതി’ ഭരണം ഉറപ്പിക്കാൻ എഐഎഡിഎംകെ വരുമോ? പാർട്ടിക്കുള്ളിൽ കനത്ത പോര്
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കവെ എഐഎഡിഎംകെയിൽ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോർട്ട്. തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിനെ പിന്തുണയ്ക്കണമെന്ന ആവശ്യമുമായി പാർട്ടിയിലെ ഭൂരിപക്ഷം എംഎൽഎമാർ രംഗത്തെത്തിയതോടെയാണ് പുതിയ രാഷ്ട്രീയ ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട 35 എഐഎഡിഎംകെ എംഎൽഎമാർ ടിവികെയെ പിന്തുണയ്ക്കണമെന്ന നിലപാട് സ്വീകരിച്ചതായാണ് റിപ്പോർട്ട്. രാജ്യസഭാ നേതാവും മൈലം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിലായിരുന്നു എംഎൽഎമാരുടെ കൂടിക്കാഴ്ച.
ടിവികെ സർക്കാരിന് പിന്തുണ നൽകണമെന്ന് ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ പാർട്ടിയിലെ മറ്റൊരു വിഭാഗം ഈ നീക്കത്തെ ശക്തമായി എതിർക്കുന്നുണ്ട്. ഇതോടെ എഐഎഡിഎംകെ പിളർപ്പിലേക്കു നീങ്ങുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്.
ടിവികെയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് എഐഎഡിഎംകെ നേതൃത്വം ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ടിവികെ നേതാവ് വിജയിയുടെ അടുത്ത അനുയായികൾ എടപ്പാടി കെ. പളനിസ്വാമിയുമായി ചർച്ച നടത്തിയതായും വിവരങ്ങളുണ്ട്.
2024ൽ രൂപീകരിച്ച തമിഴക വെട്രി കഴകം ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു. എന്നാൽ കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവുണ്ട്. ഇതോടെ കോൺഗ്രസ്, ഇടതുപാർട്ടികൾ ഉൾപ്പെടെയുള്ള കക്ഷികളുമായി ടിവികെ സർക്കാർ രൂപീകരണ ചർച്ചകൾ തുടരുകയാണ്.
എഐഎഡിഎംകെ എംഎൽഎ ലീമ റോസ് മാർട്ടിൻ, ടിവികെ നേതൃത്വവും എടപ്പാടി കെ. പളനിസ്വാമിയും തമ്മിൽ ചർച്ച നടന്നതായി വെളിപ്പെടുത്തി. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അവർ തയ്യാറായില്ല.
English Summary
A rift has reportedly emerged within AIADMK over supporting Vijay’s TVK in Tamil Nadu. A majority of newly elected AIADMK MLAs are said to favor backing TVK for government formation, while another faction opposes the move.









