ഇടുക്കിയിൽ വീട്ടമ്മയുടെ മരണം കൊലപാതകം; ‘കുഴഞ്ഞുവീണതല്ല’; പിന്നിൽ സഹോദരി ഭർത്താവ് രാമകൃഷ്ണൻ
തൊടുപുഴ: ഇടുക്കി ശാന്തൻപാറ ശങ്കരപാണ്ഡ്യമെട്ടിൽ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സ്വകാര്യ സ്കൂൾ ഡ്രൈവറായ ജഗൻമോഹന്റെ ഭാര്യ ശാന്തിയുടെ മരണവുമായി ബന്ധപ്പെട്ട് ജഗൻമോഹന്റെ സഹോദരി ഭർത്താവ് രാമകൃഷ്ണനെ (50) ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു.
മെയ് 4നായിരുന്നു ശാന്തിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജഗൻമോഹൻ പുറത്തുപോയ സമയത്താണ് രാമകൃഷ്ണൻ വീട്ടിലെത്തിയത്. ആണി വാങ്ങാനാണ് എത്തിയതെന്ന് ശാന്തി ഭർത്താവിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. താൻ തിരികെ വന്നശേഷം ആണി നൽകാമെന്ന് ജഗൻമോഹൻ പറഞ്ഞതായും പൊലീസ് വ്യക്തമാക്കി.
ജഗൻമോഹൻ വീട്ടിലെത്തിയപ്പോൾ നിലത്ത് വീണ് കിടക്കുന്ന ശാന്തിയെയാണ് കണ്ടത്. ശാന്തി ചായ നൽകിയതിന് പിന്നാലെ കുഴഞ്ഞുവീണതാണെന്ന് രാമകൃഷ്ണൻ പറഞ്ഞതായി അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ഇരുവരും ചേർന്ന് ശാന്തിയെ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കി. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് നിർണായക തെളിവുകൾ ലഭിച്ചത്. ശാന്തിയുടെ കഴുത്തിൽ അസ്വാഭാവികമായ അടയാളങ്ങൾ കണ്ടെത്തിയ ഡോക്ടർമാർ വിശദ പരിശോധന നടത്തിയപ്പോൾ ശ്വാസംമുട്ടിയാണ് മരണമെന്ന് കണ്ടെത്തി.
തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത രാമകൃഷ്ണൻ ശാന്തിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി കുറ്റസമ്മത മൊഴി നൽകിയെന്ന് പൊലീസ് അറിയിച്ചു. ശാന്തിയുടെ സ്വഭാവദൂഷ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി മൊഴി നൽകിയതായും പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
English Summary
Police have confirmed that the death of a housewife in Idukki was a murder. The victim’s brother-in-law has been arrested after allegedly confessing to strangling her to death.
idukki-housewife-murder-brother-in-law-arrestet
ഇടുക്കി, ശാന്തൻപാറ, കൊലപാതകം, വീട്ടമ്മ മരണം, പൊലീസ് അന്വേഷണം, അറസ്റ്റ്, ക്രൈം ന്യൂസ്









