സ്വകാര്യ ആശുപത്രിയില്‍ യുകെയിലെ ഡോക്ടർ എന്നപേരിൽ വ്യാജ ഡോക്ടര്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഏഴുപേർക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ദാമോ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ യുകെയില്‍ നിന്നുള്ള വ്യാജ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തി എന്നാണ് പുറത്തു വരുന്ന വാർത്തകൾ.
സംഭവത്തില്‍ യുകെയില്‍ നിന്നുള്ള കാര്‍ഡിയോളജിസ്റ്റ് ‘ ജോണ്‍ കെം ‘ എന്ന പേരില്‍ ജോലിചെയ്യുന്നയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളുടെ യഥാര്‍ത്ഥ പേര് നരേന്ദ്ര വിക്രമാദിത്യയാദവ് എന്നാണ്.
മരിച്ചവർ ഏഴെന്ന് സ്ഥിരീകരിച്ചെങ്കിലും ഇതിലും അധികം ആളുകള്‍ ഇരയായിട്ടുണ്ടെന്നാണ് കരുതുന്നത്. അഭിഭാഷകനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ജില്ലാ പ്രസിഡന്റുമായ ദീപക് തിവാരിയാണ് വ്യാജനെ പുറത്തുകൊണ്ടുവന്നത്.
ദീപക് തന്റെ പിതാവിന് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയെ സമീപിച്ചിരുന്നു. പിതാവിനെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും സംശയം തോന്നി കൂടുതല്‍ അന്വേഷിച്ചതോടെ തട്ടിപ്പ് പുറത്തുവരികയായിരുന്നു.
ഈ പേരിലുള്ള യഥാര്‍ത്ഥ ഡോക്ടര്‍ ബ്രിട്ടനിലാണെന്നു തിവാരി പറഞ്ഞു. ഇതോടെ ഇയാളുടെ തട്ടിപ്പ് പുറത്താവുകയായിരുന്നു തട്ടിപ്പ് തിരിച്ചറിഞ്ഞ ഉടൻ പിതാവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പരാതിയും നല്‍കുകയായിരുന്നു.
യു.കെ.യിലെ നഴ്‌സറികളിൽ കുട്ടികളുടെ സുരക്ഷ അപകടത്തിലോ ? നടുക്കുന്ന റിപ്പോർട്ട്…
ഇംഗ്ലണ്ടിലെ നഴ്‌സറികളിൽ കുട്ടികളുടെ സുരക്ഷ അപകടത്തിലെന്ന് റിപ്പോർട്ടുകൾ. അഞ്ച് വർഷത്തിനിടെ ശിശു സംരക്ഷണത്തിൽ വീഴ്ച വരുത്ത 20,000 സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ബി.ബി.സി. പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഓരോ ആഴ്ച്ചയിലും 75 അപകടങ്ങളാണ് കുട്ടികളുടെ സുരക്ഷാ വീഴ്ചയിൽ സംഭവിക്കുന്നത്. ഗുരുതരമായ പരിക്കുകളും മരണങ്ങളും പോലും നഴ്‌സറികളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
2022 ൽ നഴ്‌സറി ജീവനക്കാരിയാൽ കുട്ടി കൊല്ലപ്പെട്ട സംഭവങ്ങളും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2023-24 വർഷം കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന 4200 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു.
തീപിടുത്തം വെള്ളപ്പൊക്കം പോലുള്ള നഴ്‌സറി പരിസരങ്ങളെ ബാധിക്കുന്ന സംഭവങ്ങളും ഇവയിൽ പെടുന്നു. നഴ്‌സറികളിൽ ആറു വർഷത്തിലൊരിക്കലാണ് പൂർണ തോതിലുള്ള പരിശോധനകൾ നടക്കാറുള്ളത്. റിപ്പോർട്ടുകൾ പുറത്തു വന്നതിനെ തുടർന്ന് 1500 ൽ അധികം നഴ്‌സറികളിൽ പരിശോധന നടന്നു.
എന്നാൽ 2015 ന് ശേഷം മുൻകൂട്ടി ആറിയിക്കാതെയുള്ള പരിശോധനകൾ നഴ്‌സറികളിൽ നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
വിശ്രമവേളകൾ ആനന്ദകരമാക്കാൻ കൃഷിയിടത്തിലിറങ്ങി രാജാവ് രാമൻ രാജമന്നാൻ..!
സംസ്ഥാനത്ത് രാജഭരണം നിലവിലുള്ള ഏക ആദിവാസി വിഭാഗമാണ് ഇടുക്കി കാഞ്ചിയാർ കോവിൽമലയിലെ മന്നാൻ വിഭാഗം. എന്നാൽ രാജഭരണത്തിൻ കീഴിലുള്ള കുടിയിൽ രാജാവ് കാർഷികമേഖലയിലേക്ക് ഇറങ്ങിയ കാഴ്ച്ചയാണ് കോവിൽമലയിലെത്തിയാൽ കാണാനാകുക.
ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയ കോവിൽമല രാജാവ് രാമൻ രാജമന്നാൻ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പരമ്പരാഗത ജീവിതരീതിയിൽ നിന്നും വ്യസ്ത്യസ്തമായി കൊട്ടാരവളപ്പിൽ രാമൻ രാജമന്നാന്റെ നേതൃത്വത്തിൽ കൃഷി ചെയ്യുന്ന ഏലത്തോട്ടമാണ് ഏറെ ശ്രദ്ധ നേടുന്നത്.
കിരീടവും പരമ്പരാഗത രീതിയിൽ മേൽക്കുപ്പായവും ധരിച്ച് കുടിയിലെ ക്ഷേമാന്വേഷണങ്ങൾക്കും പോതുപരിപാടികളിൽ പങ്കെടുക്കുന്നതിനും ഒപ്പം ഒഴിവ് സമയങ്ങളിൽ രാമൻ രാജമന്നാൻ കൃഷിയിടത്തിലിറങ്ങും. കോവിൽമല മന്നാൻപാലസിന് സമീപമുള്ള ഒരേക്കറോളം വരുന്ന കൃഷിയിടത്തിലെ ഏലച്ചെടികളെ സഹായികൾക്കൊപ്പം പരിചരിക്കും.
ഗുണമേൻമ കൂടുതലും കീടബാധ കുറവുമുള്ള ‘ കണിപറമ്പൻ ‘ ഇനത്തിൽ പെട്ട 400 ൽ അധികം ഏലച്ചെടികളാണ് കോവിൽമലയിൽ മന്നാൻ പാലസിന് സമീപം പരിപാലിക്കുന്നത്.
രണ്ടു വർഷമായി തുടരുന്ന കൃഷിയുടെ പ്രധാന വിളപ്പെടുപ്പ് അടുത്ത ജൂൺ മുതൽ നടക്കും. ആധുനിക കൃഷിരീതികൾ സ്വായത്തമാക്കിയ രാമൻ രാജമന്നാൻ ഇപ്പോൾ മികച്ച ഏലം കർഷകനായി മാറിക്കഴിഞ്ഞു.
മഹാരാജാസ് കോളേജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ രാജാവിന് പൊതു പ്രവർത്തനത്തിനിടയിൽ തിരക്കുകൾ ഏറെയാണെങ്കിലും രണ്ടു വർഷത്തെ പരിപാലനം കൊണ്ട് വിളവെടുപ്പിലേയ്ക്ക് എത്തുന്ന ഏലകൃഷിക്കുള്ള പരിഗണന അൽപം പോലും കുറവില്ലന്ന് തോട്ടം കണ്ടാൽ മനസിലാകും.
സമുദായ അംഗങ്ങൾ വരുമാന ദായകമായ ആധുനിക കൃഷി രീതികളിലേയ്ക്കും തിരിയണമെന്ന സന്ദേശം കൂടിയാണ് താൻ ഇതിലൂടെ നൽകുന്നതെന്ന് രാജാവ് രാമൻ രാജമന്നാൻ പറയുന്നു.