കൊച്ചി: ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച എസ്ഐക്ക് സസ്പെൻഷൻ. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെതിരെയാണ് നടപടി. റൂറൽ എസ്പിയാണ് സലീമിനെ സസ്‌പെൻഡ് ചെയ്തത്.
ട്രെയിൻ ഇടിച്ചു മരിച്ച രാജസ്ഥാൻ സ്വദേശിയുടെ പേഴ്സിൽ നിന്നാണ് പണം എസ്ഐ സലീം എടുത്തത്. 3000 രൂപയായിരുന്നു ഇയാളുടെ പഴ്സിൽ നിന്ന് എടുത്തത്. പേഴ്സിൽ ആകെ 8000 രൂപയാണ് ഉണ്ടായിരുന്നത്.
പേഴ്‌സിലെ പണത്തിന്റെ കണക്ക് പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് എസ്ഐ പണം മോഷ്ടിച്ചത്. പിന്നീട് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്. തുടർന്ന് എസ്ഐക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
പടക്കക്കടയുടെ ലൈസൻസ് പുതുക്കാൻ 3000 രൂപ കൈക്കൂലി; തഹസിൽദാറെ കൈയോടെ പൊക്കി വിജിലൻസ്
കണ്ണൂർ: വീട്ടിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാറെ പിടികൂടി വിജിലൻസ്. കണ്ണൂർ തഹസീൽദാർ സുരേഷ് ചന്ദ്രബോസാണ് പിടിയിലായത്. പടക്കകടയുടെ ലൈസൻസ് പുതുക്കാനാണ് സുരേഷ് കൈക്കൂലി വാങ്ങിയത്.
കല്യാശ്ശേരിയിലെ വീട്ടിൽവെച്ച് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സ്ഥലത്തെത്തിയത്. തഹസിൽദാർ കൈക്കൂലി ആവശ്യപ്പെട്ടത് പടക്കക്കട ഉടമ വിജിലൻസിനെ അറിയിക്കുകയായിരുന്നു.