തിരുവനന്തപുരം: ഹയർസെക്കണ്ടറി ചോദ്യപേപ്പറുകളിൽ വ്യാപക അക്ഷരതെറ്റുകൾ കണ്ടെത്തി. കെമിസ്ട്രി, സുവോളജി, എക്കണോമിക്സ് , ബോട്ടണി എന്നീ വിഷയങ്ങളുടെ ചോദ്യപേപ്പറുകളിലാണ് അക്ഷരതെറ്റുകൾ കണ്ടെത്തിയത്. ഇങ്ങനെ പോയാൽ പരീക്ഷയ്ക്ക് ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കാൻ കുട്ടികൾ പാടുപെടും.
ബോട്ടണി ചോദ്യപേപ്പറുകളിൽ ‘അവായുശ്വസനം’ എന്നതിന് ‘ആ വായു ശ്വസനം’ എന്നാണ് എഴുതിയിരിക്കുന്നത്. മാത്രമല്ല 2 അക്കം എന്ന് നൽകേണ്ട ഭാഗത്ത് ‘2 അക്ഷരം’ എന്നാണ് എഴുതിയിരിക്കുന്നത്.
ഇനി എക്കണോമിക്‌സ് ചോദ്യപേപ്പറെടുത്താൽ ‘കുറയുന്നു’ എന്ന് വേണ്ടിടത്ത് ‘കരയുന്നു’ എന്നാണ് കൊടുത്തിരിക്കുന്നത്. സുവോളജിയുടെ കാര്യം പിന്നെ പറയണ്ട, ‘ആറു ക്ലാസുകൾ’ എന്നുള്ളതിന് പകരം ‘അറു ക്ലാസുകൾ’ എന്നാണ് വന്നിരിക്കുന്നത്.
ചോദ്യപേപ്പറുകളുടെ പ്രൂഫ് റീഡിംഗിൽ വന്ന പിഴവാണ് അക്ഷരത്തെറ്റിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. ചോദ്യപേപ്പർ പ്രിൻറ് എടുത്ത് അക്ഷരത്തെറ്റുകൾ തിരുത്തുന്നതാണ് സാധാരണ രീതി. പക്ഷെ ഇപ്രാവശ്യം മൊബൈൽ ഫോണിലാണ് പ്രൂഫ് റീഡിങ് നടത്തിയത്. അതാകാം വ്യാപക അക്ഷരതെറ്റുകൾ വരാൻ കാരണം.
സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം നടന്ന പ്ലസ്ടു മലയാളം ചോദ്യപേപ്പറിലും നിരവധി അക്ഷരതെറ്റുകൾ കണ്ടെത്തിയിരുന്നു. 14 അക്ഷരത്തെറ്റുകളാണ് ഇത്തരത്തിൽ കണ്ടെത്തിയത്.
ചോദ്യത്തിന്റെ ഭാഗമായ ഒഎൻവി കുറുപ്പിന്റെ കവിതാശകലത്തിലടക്കം തെറ്റുകൾ ഉണ്ടായിരുന്നു. താമസം എന്നതിന് താസമമെന്നും സച്ചിനെക്കുറിച്ച് എന്നതിന് പകരം സച്ചിനെക്കറിച്ച് എന്നും, കാതോർക്കും എന്നതിന് പകരം കാരോർക്കുമെന്നുമാണ് നൽകിയിരുന്നത്.
ഇതുമാത്രമല്ല ഒട്ടനവധി അക്ഷരത്തെറ്റുകളാണ് മലയാളം ചോദ്യപേപ്പറിൽ പോലും കണ്ടെത്തിയത്. അധികാരികളുടെ ഭാഗത്തുനിന്നും വന്ന വലിയ വീഴ്ചയാണ് ഈ സംഭവം.
കൃത്യ സമയത്തിനുള്ളിൽ പരീക്ഷകൾ എഴുതി തീർക്കാനുള്ള പെടാപ്പാടിനിടയിൽ ഇത്തരം തെറ്റുകൾ കൂടി വന്നാൽ പിന്നെ വിദ്യാർത്ഥികളുടെ അവസ്ഥ ദുരിതത്തിലാകും.