തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസിൽ സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാർ റിമാൻഡിൽ. ഇയാൾ കഴിഞ്ഞിരുന്ന ആശുപത്രിയിൽ എത്തിയാണ് മജിസ്‌ട്രേറ്റ് റിമാൻഡ് നടപടികൾ പൂർത്തിയാക്കിയത്. നിലവിൽ ആരോഗ്യനില മെച്ചപ്പെടുന്നതുവരെ ആനന്ദകുമാർ ചികിത്സയിൽ തുടരും. ആരോഗ്യം മെച്ചപ്പെട്ട ശേഷമായിരിക്കും ജയിലിലേയ്ക്ക് മാറ്റുക.
പാതി വില തട്ടിപ്പ് കേസിൽ ഇന്നലെയായിരുന്നു ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് എത്തി അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നായിരുന്നു നടപടി. കേസുമായി ബന്ധപ്പെട്ട് ഇയാൾ നൽകിയിരുന്ന മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു അറസ്റ്റ്. അറസ്റ്റിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ആനന്ദകുമാർ ദേശീയ ചെയർമാൻ സ്ഥാനത്തിരിക്കുന്ന എൻജിഒ കോൺഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങൾ വഴിയാണ് തട്ടിപ്പ് നടന്നതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇയാൾക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു . തട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ അനന്തുകൃഷ്ണനിൽ നിന്ന് ഇയാൾ എല്ലാ മാസവും പണം കൈപ്പറ്റിയിരുന്നതായും,മാത്രമല്ല ആനന്ദകുമാറിന്റെ നിർദേശപ്രകാരമാണ് താൻ എൻജിഒ ഫെഡറേഷൻ രൂപീകരിച്ചതെന്നും മുഖ്യപ്രതി അനന്തുകൃഷ്ണൻ പറഞ്ഞിരുന്നു.
പാതി വില തട്ടിപ്പിന് പിന്നിൽ തൊടുപുഴ സ്വദേശിയായ അനന്തുകൃഷ്ണൻ മാത്രമല്ല എന്നും, സംഭവത്തിന്റെ ബുദ്ധികേന്ദ്രം ആരാണെന്നും,ആസൂത്രണം നടത്തിയതാരാണെന്നും അടക്കമുള്ള കാര്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു. പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ ആനന്ദകുമാറിനെ പ്രതി ചേർത്തിരുന്നു. എന്നാൽ മൂവാറ്റുപുഴയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ ഇയാൾ മുഖ്യപ്രതിയാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.