ഡൽഹി: മുൻകൂട്ടി ബുക്ക് ചെയ്തിട്ടും എയർ ഇന്ത്യ അധികൃതർ വീൽ ചെയർ നൽകാത്തതിനെ തുടർന്ന് വയോധികയ്ക്ക് പരിക്കേറ്റെന്ന പരാതിയുമായി കൊച്ചുമകൾ രംഗത്ത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധിക ഇപ്പോൾ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
എയർ ഇന്ത്യയോട് നിരവധി തവണ വീൽചെയർ ആവശ്യപ്പെട്ടെങ്കിലും തന്റെ മുത്തശ്ശിക്ക് വീൽചെയർ നൽകിയില്ലെന്നും, കൃത്യമായ ചികിത്സ ഉടൻ ലഭിച്ചില്ലെന്നും യുവതി പറഞ്ഞു.
വിമാനത്തിൽ യാത്ര ചെയ്ത് ബെംഗളൂരുവിലെത്തിയ ശേഷമാണ് വയോധികയ്ക്ക് വേണ്ട ചികിത്സ ലഭിച്ചതെന്നും കൊച്ചുമകൾ പാറുൾ കൻവർ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
അന്തരിച്ച മുൻ ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയാണ് 82 വയസുകാരിയായ പ്രസിച്ച രാജ്. ഈമാസം നാലിന് ഡൽഹിയിൽ കൊച്ചുമകന്റെ വിവാഹത്തിൽ പങ്കെടുത്ത് ബംഗളൂരുവിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച എയർ ഇന്ത്യ അധികൃതർ വിഷയം വളരെ ഗൗരവമായി തന്നെ പരിശോധിക്കുന്നതായി യുവതിയെ അറിയിച്ചു. വിഷയത്തിൽ ഡിജിസിഎയ്ക്കും യുവതി പരാതി നൽകി. പരിക്കേറ്റ തന്റെ മുത്തശ്ശിയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള യുവതിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചാ വിഷയമായിരുന്നു.