പ്രണയവിവാഹത്തിന്റെ ഒന്നാം വാർഷികദിനത്തിൽ ചോരക്കണ്ണീർ! ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ ബന്ധുക്കളുടെ മുന്നിൽ ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി; ഭർത്താവ് അറസ്റ്റിൽ; രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഫാത്തിമത്ത് സുഫൈദ യാത്രയായി
കാസർകോട്: സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ബദിയടുക്ക ചെർളടുക്ക സ്വദേശിനിയായ ഫാത്തിമത്ത് സുഫൈദയാണ് മരിച്ചത്.
ചെങ്കള പാണലത്തെ ഭർതൃവീട്ടിലായിരുന്നു ദാരുണ സംഭവം. യുവതിയുടെ മാതാവിന്റെയും സഹോദരന്റെയും സാന്നിധ്യത്തിലായിരുന്നു ആത്മഹത്യ.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ആദിലിനെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
പ്രശ്നം പരിഹരിക്കാനായി സുഫൈദ വിളിച്ചതിനെ തുടർന്ന് മാതാവും സഹോദരനും വീട്ടിലെത്തിയിരുന്നു. സംസാരത്തിനിടെ ഭർത്താവ് യുവതിയോട് തട്ടിക്കയറിയതായും മൊബൈൽ ഫോൺ പിടിച്ചെറിഞ്ഞതായും പൊലീസ് പറയുന്നു.
ഇതിനെ തുടർന്നാണ് ഫ്ളോർ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ആസിഡ് സുഫൈദ കുടിച്ചതെന്നാണ് വിവരം. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിച്ചു.
ഇരുവർക്കും രണ്ട് മാസം പ്രായമുള്ള കുഞ്ഞുണ്ട്.
സ്ത്രീധനവുമായി ബന്ധപ്പെട്ട് ഭർത്താവും കുടുംബവും യുവതിയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി സഹോദരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ബന്ധുക്കളുടെയും ഡോക്ടർമാരുടെയും മൊഴി ശേഖരിച്ച ശേഷമാണ് ആദിലിനെ അറസ്റ്റ് ചെയ്തത്.
വിവാഹ വാർഷികദിനത്തിൽ ദുരന്തം
ആദിലും ഫാത്തിമത്ത് സുഫൈദയും തമ്മിലുള്ള പ്രണയവിവാഹത്തിന്റെ ഒന്നാം വാർഷികദിനമാണ് ഇന്ന്. ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും യുവതി പലതവണ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നുവെന്നും പൊലീസ് അറിയിച്ചു.
English Summary
A 24-year-old woman in Kasaragod allegedly died by suicide after consuming acid during a family discussion related to dowry harassment. Police arrested her husband following complaints from the victim’s family regarding continuous mental and physical abuse.









