ഡൽഹി: റെയിൽവേ സ്റ്റേഷനുകളിൽ അനുഭവപ്പെടുന്ന ക്രമാതീതമായ തിരക്ക് നിയന്ത്രിക്കാൻ പുതിയ തീരുമാനവുമായി റെയിൽവേ മന്ത്രാലയം. ട്രെയിൻ എത്തുമ്പോൾ മാത്രമേ യാത്രക്കാരെ പ്ലാറ്റ്‌ഫോമുകളിലേക്ക് പോകാൻ അനുവദിക്കൂ. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് പുതിയ തീരുമാനം.
ഉത്സവ സീസണുകളിലുണ്ടാകുന്ന തിരക്കും മഹാ കുംഭമേളയ്ക്കിടെയുണ്ടായ ദുരന്തവും പരിഗണിച്ചാണ് റെയിൽവേ മന്ത്രാലയത്തിന്റെ പുതിയ നീക്കം. രാജ്യത്തുടനീളമുള്ള 60 റെയിൽവേ സ്റ്റേഷനുകളിലാണ് തിരക്ക് നിയന്ത്രണ പദ്ധതി നടപ്പിലാക്കുക. ഈ 60 സ്റ്റേഷനുകൾക്ക് പുറത്ത് സ്ഥിരമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ ഒരുക്കാൻ ആണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. ഡൽഹി, ആനന്ദ് വിഹാർ, വാരണാസി, അയോധ്യ, പട്‌ന സ്റ്റേഷനുകളിൽ ഇതിനകം പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
ഈ 60 സ്റ്റേഷനുകളിൽ പൂർണ്ണമായ ആക്‌സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. ടിക്കറ്റ് റിസർവേഷൻ കണ്‍ഫേം ആയ യാത്രക്കാരെ മാത്രമേ പ്ലാറ്റഫോമിലേക്ക് കടത്തിവിടൂ. കൂടാതെ എല്ലാ സ്റ്റേഷനുകളിലും റെയിൽവേ പുതിയ ഫുട് ഓവർബ്രിഡ്ജുകൾ സ്ഥാപിക്കും. ഈ പാലങ്ങൾ 12 മീറ്റർ വീതിയുള്ളതായിരിക്കും. യാത്രക്കാർക്കായി റാമ്പുകളും ഉണ്ടായിരിക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.