കൊച്ചി: കേരളത്തിൽ അഭയം തേടിയ ജാർഖണ്ഡ് സ്വദേശികൾക്ക് സംരക്ഷണമൊരുക്കാൻ പൊലീസിന് ഹൈക്കോടതി നിർദേശം. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് സിംഗിൾ ബെഞ്ച് നിർദേശം നൽകിയത്. സംരക്ഷണ കാലയളവിൽ നവദമ്പതികളെ സ്വദേശത്തേക്ക് തിരികെ അയയ്ക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു.
ഇക്കാര്യങ്ങൾ കായംകുളം എസ്എച്ച്ഒ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജാർഖണ്ഡ് സ്വദേശികളായ ആശാ വർമയും ഗാലിബും നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപടെൽ. സംരക്ഷണം തേടിയുള്ള ഹർജിയിൽ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടുകയും ചെയ്തു.
നീണ്ട കാലത്തേ പ്രണയത്തിലായിരുന്നു ഗാലിബും ആശയും. ഇതിനിടെ തൊഴിൽ ആവശ്യങ്ങൾക്കായി ഗാലിബ് യുഎഇയിലേക്ക് പോയി. ഇതിനിടെ ആശയ്ക്ക് വീട്ടുകാർ വിവാഹം ആലോചിച്ചു. ഇക്കാര്യം അറിഞ്ഞ ഗാലിബ് നാട്ടിലെത്തിയതോടെ ആശയുടെ വീട്ടുകാരും ചില ബന്ധുക്കളും ചേർന്ന് പ്രശ്നം ഉണ്ടാക്കുകയായിരുന്നു.
കേരളത്തിൽ നിന്നുള്ള പ്രവാസി സുഹൃത്തുക്കളുടെ നിർദേശ പ്രകാരമാണ് ഗാലിബും ആശയും കായംകുളത്ത് എത്തിയത്. ഫെബ്രുവരി ഒൻപതിന് ആലപ്പുഴയിൽ എത്തിയ ഇരുവരും ഫെബ്രുവരി പതിനൊന്നിന് വിവാഹിതരായി. പിന്നാലെ ഇവരെ തേടി ബന്ധുക്കൾ കായംകുളത്ത് എത്തിയെങ്കിലും ഇരുവരും പോകാൻ തയാറായിരുന്നില്ല. ജാർഖണ്ഡിൽ തങ്ങൾ വധഭീഷണി നേരിടുന്നതിനാലാണ് തിരികെ പോകാത്തതെന്നാണ് ദമ്പതികളുടെ വാദം.