തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ. കേസിൽ അഫാന്റെ ആദ്യ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിലായിരിക്കും ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തുക.
നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് ഡോക്ടർമാർ നൽകിയ റിപ്പോർട്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തുക. ഇതിനായി പാങ്ങോട് സിഐ മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്. അറസ്റ്റിനു പിന്നാലെ പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.
തുടർന്ന് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് വന്ന ശേഷം ആയിരിക്കും ഡിസ്ചാർജ് കാര്യത്തിൽ തീരുമാനമുണ്ടാവുക. ഉച്ചക്ക് മുമ്പായി ബോർഡ് റിപ്പോർട്ട് ലഭിക്കും. തിരുവനന്തപുരം വെഞ്ഞാറമൂട് പേരുമല സ്വദേശി 23 കാരനായ അഫാന്‍ പിതാവിന്റെ മാതാവ് സൽമബീവി (88), ബന്ധുക്കളായ ലത്തീഫ് (66), ഷാഹിദ (58), സഹോദരൻ അഫ്സാൻ (13), പെൺസുഹൃത്ത് ഫര്‍സാന എന്നിവരെയാണ് പ്രതി അഫാൻ കൊലപ്പെടുത്തിയത്. കാൻസർ രോഗിയായ മാതാവ് ഷെമി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.