തിരുവനന്തപുരം: വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് പൂട്ടിടാനായുള്ള ‘ഓപ്പറേഷന്‍ സൗന്ദര്യ’യുടെ ഭാഗമായി പിടികൂടിയത് 7 ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കൾ. 2023 മുതല്‍ ഓപ്പറേഷന്‍ സൗന്ദര്യയിലൂടെ 2 ഘട്ടങ്ങളിലായി ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയിരുന്നു. തുടർന്ന് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിൽ ശരീരത്തിന് ഹാനീകരമാകുന്ന അളവില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.(Excess mercury found in cosmetics items)
സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം. ഇത്തരം ഉത്പ്പന്നങ്ങള്‍ മതിയായ ലൈസന്‍സോട് കൂടി നിര്‍മ്മിച്ചതാണോ എന്നും നിര്‍മ്മാതാവിന്റെ മേല്‍വിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബല്‍ പരിശോധിച്ച് വാങ്ങണമെന്നും മന്ത്രി ഓർമിപ്പിച്ചു. പരാതിയുള്ളവര്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനെ 18004253182 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി വീണ ജോർജ് അഭ്യര്‍ത്ഥിച്ചു.
മതിയായ ലൈസന്‍സുകളോ കോസ്മെറ്റിക്സ് റൂള്‍സ് 2020 നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിര്‍മ്മിച്ച് വിതരണം നടത്തിയ ഏകദേശം 7 ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്മെറ്റിക് ഉത്പ്പന്നങ്ങള്‍ ആണ് പിടിച്ചെടുത്തത്. 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ശേഖരിച്ച സാമ്പിളുകള്‍ വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം ലാബുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കി.
പരിശോധന നടത്തിയ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളില്‍ അനുവദനീയമായതില്‍ അളവിൽ നിന്ന് 12,000 ഇരട്ടിയോളം മെര്‍ക്കുറി ആണ് കണ്ടെത്തിയത്. ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തില്‍ ശരീരത്തിന് ദോഷകരമായേക്കാം.