ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട്ട് ഫാൻസ് എന്ന ഫേസ്ബുക് പേജിൽ വന്ന ലണ്ടനിലേക്ക് നേരിട്ട് വിമാനം എന്ന പോസ്റ്റ് ആവേശത്തോടെയാണ് യുകെ മലയാളികൾ ഏറ്റെടുത്തത്. ആയിരക്കണക്കിന് യുകെ മലയാളികൾക്കും കന്യാകുമാരി അടക്കം തെക്കൻ ജില്ലക്കാരായ തമിഴ്‌നാട്ടുകാർക്കും ഗുണമാകുന്ന സർവീസിനെ പറ്റി ആവേശവും ആഹ്ലാദവും കലർന്ന സ്വരത്തിലാണ് സോഷ്യൽ മീഡിയ പ്രചാരമുണ്ടായത്. ചില ഓൺലൈൻ സൈറ്റുകൾ കൂടി രംഗത്ത് വന്നതോടെ വിമാനം ഏതു നിമിഷവും പ്രഖ്യാപിക്കപ്പെടും എന്ന പ്രതീതിയായി.
ഇതോടെ യുകെയിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലക്കാർ തങ്ങൾക്കും യുകെയിൽ നിന്നും ഒൻപതു മണിക്കൂർ പറന്നു നാട്ടിലെത്താമല്ലോ എന്ന ആശ്വാസത്തിലായി. എന്നാൽ വിമാനസർവീസിനെ കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയ ആഘോഷമാക്കുമ്പോൾ തന്നെ ഇതിന്റെ സത്യാവസ്ഥ അറിയാൻ തയ്യാറായ മറുനാടൻ മലയാളിക്ക് ലഭിച്ചത് ദി ഹിന്ദു പത്രത്തിന്റെ ഒറ്റവരി വാർത്തയാണ്. അതും എയർ ഇന്ത്യയുമായി ആലോചന നടക്കുന്നു എന്ന കാര്യം മാത്രമാണ് വാർത്തയിൽ പരാമർശിക്കപ്പെട്ട് പോയിരിക്കുന്നത്.
ബ്രിട്ടീഷ് എയർവേയ്സ് വന്ന പോലെ ആകരുതേ എന്ന പ്രാർത്ഥന മാത്രം
നടക്കാൻ സാധ്യത ഇല്ലാത്ത കാര്യം ഒന്നും അല്ലെങ്കിലും ദാ വിമാനം വന്നു എന്ന മട്ടിലുള്ള പ്രചാരണം ഈ ഘട്ടത്തിൽ അൽപം കടന്ന കയ്യായിപ്പോയി എന്നാണു ടിക്കറ്റ് ബുക്കിംഗ് ഏജൻസികളും പറയുന്നത്. വിമാനം റെഡിയായാൽ ആദ്യം അറിയുന്ന ഇക്കൂട്ടർക്കും പുതിയ വിമാന റൂട്ടിനെ പറ്റി ഇനിയും ഒരറിവും ഇല്ല എന്നതും ശ്രദ്ധേയമാണ്. അതിനിടെ ഒരു വർഷം മുൻപ് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ലണ്ടൻ – കൊച്ചി ബ്രിട്ടീഷ് എയർവേയ്സ് സർവീസ് പോലെ ആകരുതേ ഇപ്പോഴത്തെ എയർ ഇന്ത്യ വാർത്തയും എന്ന പ്രാർത്ഥനയാണ് യുകെയിലെ തെക്കൻ കേരള ജില്ലക്കാർക്കുള്ളത്.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഊരും പേരും ഇല്ലാതെ ബ്രിട്ടീഷ് എയർവേയ്സ് കൊച്ചിയിലേക്ക് എന്ന് യുകെയിൽ പിറന്ന വാർത്ത ഒടുവിൽ ഇന്ത്യയിൽ ദേശീയ പത്രങ്ങൾ വരെ ഏറ്റെടുത്തിരുന്നു. പക്ഷെ വിമാനം മാത്രം ഇനിയും എത്തിയിട്ടില്ല. അന്നും വാർത്തയുടെ സാംഗത്യത്തെ ചോദ്യം ചെയ്ത ഏക മാധ്യമം മറുനാടൻ മലയാളിയാണ്. അന്ന് സിയാൽ സിഎംഡി തന്നെ വാർത്ത കള്ളം ആണെന്ന് പറഞ്ഞിട്ടും ഏറെക്കാലം ആ വാർത്ത ആഘോഷമായി പറന്നു നടന്നിരുന്നു.
നടന്നതിങ്ങനെ, ഒരു ഒറ്റവരി പരാമർശം, അതിലും വലുതാണ് കൊച്ചിയിൽ നടന്നത്
രണ്ടു മാസം മുൻപ് എയർ ഇന്ത്യ പ്രഖ്യാപിച്ച ബാംഗ്ലൂർ അടക്കമുള്ള മറ്റു ഇന്ത്യൻ നഗരങ്ങളിലേക്ക് യുകെയിൽ നിന്നും നേരിട്ട് അധിക സർവീസ് നടത്തുന്ന വാർത്തയാണ് ദി ഹിന്ദു പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇക്കാര്യം ബ്രിട്ടീഷ് മലയാളിയും റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തെ ഒഴിവാക്കി എയർ ഇന്ത്യയുടെ ചിറ്റമ്മ നയം എന്ന തലക്കെട്ടിലാണ് മറുനാടൻ മലയാളി വാർത്ത നൽകിയത്.
ദി ഹിന്ദുവിന്റെ ബാംഗ്ലൂർ ബ്യുറോ തയ്യാറാക്കിയ വാർത്തയിൽ നഗരത്തെ തേടിയെത്തുന്ന വിവിധ വിമാനങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് അധികവും ചേർത്തിരിക്കുന്നത്. ഗൾഫിൽ നിന്നും എത്തുന്ന ജസീറ അടക്കമുള്ള വിമാനങ്ങളുടെ വിശദാംശങ്ങൾ ഈ വാർത്തയിലുണ്ട്. ഈ വാർത്തയിലാണ് ലണ്ടനിൽ നിന്നും ഗാറ്റ്വികിൽ നിന്നും ഒരു പോലെ നേരിട്ടുള്ള വിമാന സർവീസ് ലഭിക്കുന്ന എയർപോർട്ടായി ബാംഗ്ലൂർ മാറുന്നത് ചൂണ്ടിക്കാട്ടുന്നത് മറ്റു വിമാനത്താവളങ്ങൾക്കില്ലാത്ത അപൂർവത ആണിതെന്നും റിപ്പോർട്ട് പറയുന്നു.
ലണ്ടനിലേക്കും ഗാറ്റ്വികിലേക്കും ഒരുപോലെ ഇന്ത്യയിലെ മറ്റൊരു വിമാനത്താവളത്തിൽ നിന്നും നേരിട്ടുള്ള സർവീസില്ല. ഒന്നുകിൽ ലണ്ടനിലേക്ക് മാത്രമോ അഥവാ ഗാറ്റ്വികിലേക്ക് മാത്രമോ ആണ് അത്തരം സർവീസുകൾ. ശൈത്യകാല സർവീസിന്റെ ഭാഗമായി ആഗസ്റ്റ് അവസാനം തന്നെ ഈ വിമാനങ്ങൾ പറന്നു തുടങ്ങും എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ബ്രിട്ടീഷ് എയർവേയ്സ്, വിർജിൻ അറ്റ്‌ലാന്റിക് എന്നിവയും ലണ്ടനിൽ നിന്നുള്ള നേരിട്ടുള്ള വിമാനങ്ങളുമായി ബാംഗ്ലൂരിൽ എത്തുന്നുമുണ്ട്.
ഹിന്ദുവിന്റെ ബാംഗ്ലൂർ വാർത്തയുടെ പിന്നാലെ ഇന്നലെ തിരുവനന്തപുരം ബ്യുറോ പ്രസിദ്ധീകരിച്ച വാർത്തയുടെ അവസാന ഭാഗത്താണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ചർച്ചയിൽ ഉണ്ടെന്നു ഒറ്റ വരിയിൽ പറഞ്ഞു പോകുന്നത്. കൂടുതൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്ന വിവരവും ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തുന്ന കാര്യവും ഒക്കെ വിശദമായി വാർത്തയിൽ ചേർത്തിട്ടുണ്ട്.
ഈ വർഷത്തെ ആദ്യ പകുതി പിന്നിടുമ്പോൾ വിമാനത്താവള ഉപയോക്താക്കളുടെ എണ്ണം 25 ലക്ഷമായി മാറിയതും വാർത്തയുടെ ഹൈലൈറ്റാണ്. ഈ വാർത്ത അവസാനിക്കുന്ന ഭാഗത്താണ് ഈ വർഷം ശൈത്യകാലത്ത് തന്നെ ആഴ്ചയിൽ ഓരോ സർവീസ് ഗാറ്റ്വിക്ക്, ഹീത്രൂ എന്നിവിടങ്ങളിലേക്ക് ഉണ്ടാകും എന്ന് എയർ ഇന്ത്യ വൃത്തങ്ങളിൽ ലഭിച്ച വിവരം എന്ന പരാമർശത്തോടെ ചൂണ്ടിക്കാട്ടുന്നത്.
തിരുവനന്തപുരത്തിനു സാധ്യതയുണ്ടോ? ബ്രിട്ടീഷ് എയർവേയ്സ് പിൻവാങ്ങിയത് എന്തുകൊണ്ട്?
നിലവിൽ ഡൽഹി, മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് മാത്രമാണ് എയർ ഇന്ത്യ ഹീത്രൂവിൽ നിന്നും സർവീസ് നടത്തുന്നത്. ഹീത്രൂവിൽ വിമാനങ്ങൾക്ക് സ്ലോട്ട് ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് എയർ ഇന്ത്യക്ക് കൊച്ചി അടക്കം ഇന്ത്യയിലെ മറ്റു നഗരങ്ങളെ ബന്ധിപ്പിക്കുന്ന നേരിട്ടുള്ള സർവീസുകൾ ഗാറ്റ്വിക്കിലേക്ക് മാറ്റേണ്ടി വന്നത്. അതിനിടയിൽ മെട്രോ നഗരങ്ങൾക്ക് മാത്രം ലഭിച്ച പരിഗണന തിരുവനന്തപുരത്തിനും ലഭിക്കും എന്നത് അവിശ്വസനീയമാണ്.
മാത്രമല്ല ഒറ്റയടിക്ക് യുകെയിലെ രണ്ടു നഗരങ്ങളിലേക്ക് തിരുവനന്തപുരത്ത് നിന്നും നേരിട്ടുള്ള സർവീസുകൾക്ക് എയർ ഇന്ത്യ തയ്യാറാകുമോ എന്ന ചോദ്യവും പ്രസക്തമാണ്. പക്ഷെ വിവര സ്ഥിരീകരണത്തിനൊന്നും നിൽക്കാതെ സോഷ്യൽ മീഡിയ ആഘോഷം തുടങ്ങിക്കഴിഞ്ഞു. വിമാനം ഉടനെത്തും എന്ന പ്രതീക്ഷയാണ് യുകെയിലെ തെക്കൻ കേരളീയർക്കുള്ളത്.
എന്നാൽ കൊച്ചിക്ക് നേരിട്ട് പറക്കും എന്ന് പറഞ്ഞ ബ്രിട്ടീഷ് എയർവേയ്സ് പോലെ ആകരുതേ എന്ന പ്രാർത്ഥനയും ഒപ്പം അവരുടെ മനസിലുണ്ട്. കൊച്ചിയുടെ കാര്യത്തിൽ ആണെങ്കിൽ ബ്രിട്ടീഷ് എയർവേയ്സ് നേരിട്ട് എത്തി സാധ്യത പഠനം വരെ നടത്തിയതുമാണ്, എന്നാൽ എന്തോ കാരണത്താൽ സർവീസ് മാത്രം തുടങ്ങിയില്ല. നേരിട്ടുള്ള സർവീസ് വന്നാൽ എയർ ഇന്ത്യക്ക് നൽകിയത് പോലെ അധിക ആനുകൂല്യങ്ങൾ ബ്രിട്ടീഷ് എയർവെയ്‌സിനും നൽകാമെന്നും സിയാൽ വാഗ്ദാനം ചെയ്തിരുന്നതാണ്.
പക്ഷെ ബിസിനസ് ക്ലാസ് ഉൾപ്പെടെ പ്രീമിയം നിരക്കിൽ യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണത്തെ കുറിച്ചുള്ള ആശങ്കയാണ് ബ്രിട്ടീഷ് എയർവെയ്‌സിനെ കൊച്ചിയിൽ നിന്നും പിന്നോക്കം വലിച്ചതെന്നാണ് പിന്നീട് അറിയാനായത്. ഡെൽഹിക്കും മുംബൈക്കും ബാംഗ്ളൂരിനും ഒക്കെ ആ ആശങ്ക തെല്ലും ഇല്ലാതെയാണ് ബ്രിട്ടീഷ് എയർവേയ്സ് വിമാനങ്ങൾ പറക്കുന്നതും.
English summary : Will the Malayalis get a direct flight to London again?