കോട്ടയം: ദക്ഷിണ റയിൽവെയിലെ വിവിധ ഡിവിഷനുകളിലായി 13,977 തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നെന്ന് റിപ്പോർട്ട്. സുരക്ഷാ വിഭാഗം, സ്റ്റേഷൻ മാസ്റ്റർ, ഗാർഡ്, പോയിന്റ്സ്മാൻ, ലോക്കോപൈലറ്റ്, സിഗ്നൽ വിഭാഗം, ഗേറ്റ്മാൻ അടക്കമുള്ള തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്.Reportedly, 13,977 posts are lying vacant in various divisions of Southern Railway
നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്ന തസ്തികകളിൽ 22 ശതമാനം പട്ടികജാതി-പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്തവയാണെന്നും പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സുരക്ഷാവിഭാഗത്തിലെ ഒഴിവുകൾ നികത്താത്തത് റെയിൽവേയുടെ സുരക്ഷയ്ക്കുതന്നെ ഭീഷണിയാകുന്നുണ്ടെന്ന് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു.
പകരം ആളെത്താതെ ഡ്യൂട്ടി വിടാൻ കഴിയാത്ത ഇത്തരം തസ്തികകളിലുള്ളവർ കനത്ത ജോലിഭാരമാണ് നേരിടുന്നത്. നികത്തപ്പെടാത്ത തസ്തികകളിൽ പലതും അഞ്ചുവർഷം കഴിയുമ്പോൾ ഇല്ലാതാകുകയാണ്.
അഞ്ചുവർഷം മുൻപുവരെ 1,20,000 തസ്തികകൾ ദക്ഷിണ റെയിൽവേയിലുണ്ടായിരുന്നു. എന്നാലിപ്പോൾ അനുവദനീയമായ തസ്തിക 94,727 ആണ്.
ഇതിൽത്തന്നെ 80,750 എണ്ണത്തിലാണ് ജീവനക്കാരുള്ളത്. ഇതിനുപുറമേ എല്ലാ മാസവും വിരമിക്കുന്നവരുടെ എണ്ണവും കൂടിയാകുമ്പോൾ പ്രതിസന്ധിയേറുകയാണ്. യാത്രക്കാരുടെയും വണ്ടികളുടെയും എണ്ണം കൂടുമ്പോഴും ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്താത്തതെന്താണെന്നാണ് ജീവനക്കാരുടെ ചോദ്യം.
ദക്ഷിണ റെയിൽവേയിലെ ചെന്നൈ ഡിവിഷനിൽ 23,156 തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ 20,322 തസ്തികകളിൽ നിയമനം നടത്തിയിട്ടുണ്ട്. എന്നാൽ, 2,834 തസ്തികകൾ ഒഴിഞ്ഞ് കിടക്കുകയാണ്.
ട്രിച്ചി ഡിവിഷനിലെ 9,944 തസ്തികകളിൽ 1,104 തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. 8,840 ജീവനക്കാരാണ് ഇവിടെയുള്ളത്. മധുരൈ ഡിവിഷനിൽ 804 തസ്തികകളും സേലത്ത് 1,158 തസ്തികകളും പാലക്കാട് 931തസ്തികകളും തിരുവനന്തപുരത്ത് 1,321 തസ്തികകളും ഒഴിഞ്ഞ് കിടക്കുന്നു എന്നാണ് കണക്ക്.