തിരുവനന്തപുരം: അന്തരിച്ച നടൻ ടിപി മാധവനെ കാണാൻ പൊതുദർശന വേദിയിൽ മകനും മകളുമെത്തി. തിരുവനന്തപുരത്ത് നടന്ന പൊതുദർശന വേദിയിലേക്കാണ് മകൻ രാജ കൃഷ്ണ മേനോനും മകൾ ദേവികയുമെത്തിയത്. അച്ഛനിൽ നിന്ന് മക്കളും മറ്റു കുടുംബാംഗങ്ങളും അകന്ന് കഴിയുകയായിരുന്നു.Son and daughter came to meet late actor TP Madhavan at public viewing venue
കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയായിരുന്നു മരണം. കഴിഞ്ഞ എട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയാണ് അദ്ദേഹം. 2015ലെ ഹരിദ്വാർ യാത്രക്കിടയിലെ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയ്ക്ക് ശേഷമാണ് ഗാന്ധി ഭവനിൽ വിശ്രമജീവിതത്തിന് എത്തിയത്. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയിൽ അവശനായി കിടന്ന ടിപി മാധവനെ ചില സഹപ്രവർത്തകരാണ് ഗാന്ധിഭവനിൽ എത്തിച്ചത്.
ഗാന്ധി ഭവനിൽ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും മാധവൻ അഭിനയിച്ചിരുന്നു. എന്നാൽ പിന്നീട് മറവി രോഗം ബാധിച്ചു. പ്രശസ്ത അധ്യാപകൻ പ്രഫ. എൻപി പിള്ളയുടെ മകനാണ് ടിപി മാധവൻ.
തിരുവനന്തപുരം വഴുതക്കാടാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. നടൻ മധുവാണ് മാധവന് സിനിമയിൽ അവസരം നൽകുന്നത്. 600ൽ അധികം സിനിമകളിലും ടെലി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. താരംസംഘടനയായ ‘അമ്മ’യുടെ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്നു ടിപി മാധവൻ.
ടിപി മാധവൻ്റെ സഹോദരങ്ങളും വേദിയിലെത്തിയിട്ടുണ്ട്. വീടുമായും കുടുംബമായും അകന്ന് കഴിഞ്ഞിരുന്ന ടിപി മാധവൻ്റെ വാർധക്യ കാലം യാതന നിറഞ്ഞതായിരുന്നു. മുമ്പ് വെള്ളിവെളിച്ചത്തിൽ താരം ജനകീയനായിരുന്നെങ്കിൽ ആരുമില്ലാതെ വൃദ്ധസദനത്തിലായിരുന്നു പിന്നീട് ജീവിതം തള്ളിനീക്കിയത്. പത്തനാപുരം ഗാന്ധിഭവനിലായിരുന്നു അദ്ദേഹത്തിന്റെ താമസം.
കലോത്സവങ്ങളിലെ അരങ്ങുകളിലൂടെ ആയിരുന്നു മാധവൻ ആദ്യം തിളങ്ങിയത്. അഗ്ര സർവകലാശാലയിലെ ബിരുദാന്തര ബിരുദത്തിന് ശേഷം കൊൽക്കത്തയിൽ മാധ്യമപ്രവർത്തകനായിരുന്നു. പിന്നീട് പരസ്യക്കമ്പനിയിലും ജോലി ചെയ്‍തു. ഒരു പരസ്യക്കമ്പനി തുടങ്ങുകയും ചെയ്‍തു. എന്നാൽ ആ ഒരു സംരഭം അദ്ദേഹത്തിന് വിജയിപ്പിക്കാനായില്ല. നടൻ മധുവുമായുള്ള പരിചയമാണ് അദ്ദേഹത്തെ സിനിമയിൽ എത്തിച്ചത്. അക്കാൽദാമ എന്ന ചിത്രത്തിൽ ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനിടയിൽ മാധവൻ വിവാഹ ബന്ധം ഉപേക്ഷിക്കുകയും ചെയ്‍തു. രാഗം എന്ന സിനിമ വിജയമായതോടെ അദ്ദേഹത്തിന് നിരവധി അവസരങ്ങൾ ലഭിച്ചപ്പോൾ തിരക്കേറി.
എന്നാൽ പിന്നീട് സിനിമയിലെ പോലെ ഒരു ട്വിസ്റ്റ് ജീവിതത്തിലുമുണ്ടായി. 2015ൽ ഒരു യാത്രയ്‍ക്കിടെ അദ്ദേഹത്തിന് പക്ഷാക്ഷാതം ഉണ്ടായി. അദ്ദേഹം ജീവിതത്തിൽ ഒറ്റയ്‍ക്കായതിനാൽ തന്റെ രോഗ കാലത്ത് ഏറെ ബുദ്ധിമുട്ട് നേരിട്ടു. ആരോരും നോക്കാനില്ലാതെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
അദ്ദേഹം തിരുവനന്തപുരത്ത് ഒരു ലോഡ്‍ജ് മുറിയിലായിരുന്നു ഏറെക്കാലം കഴിഞ്ഞിരുന്നത്. അവിടെ അവശനായി കണ്ടതിനെ തുടർന്ന് അദ്ദേഹത്തെ ചില സഹപ്രവർത്തകർ ഗാന്ധിഭവനിൽ എത്തിക്കുകയായിരുന്നു. രോഗത്തിന്റെ തീക്ഷ്‍ണതയിൽ അദ്ദേഹത്തിന് ഓർമയും ഇല്ലാതായി.
പഴയ ചില കാര്യങ്ങൾ മാത്രമാണ് അദ്ദേഹത്തിന് അധികവും ഓർമയുണ്ടായിരുന്നത്. അദ്ദേഹത്തിന് ലഭിച്ച അവാർഡുകളൊക്കെ ആ മുറിയിൽ സൂക്ഷിച്ചിരുന്നു. ചില സഹപ്രവർത്തകർ അദ്ദേഹത്തെ കാണാൻ മുറിയിൽ എത്തുമായിരുന്നു. ഒരുകാലത്ത് മിന്നിത്തിളങ്ങിയ താരം യാതനകൾക്കൊടുവിൽ യാത്ര പറഞ്ഞ് ഓർമയായിരിക്കുന്നു.