മുംബൈയിലെ ആദ്യത്തെ ഭൂഗർഭ മെട്രോയുടെ പ്രവർത്തനം ജൂലൈയിൽ ആരംഭിക്കും. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി 33.5 കിലോമീറ്റർ ദൈർഘ്യത്തിലാണ് മെട്രോ നിർമ്മിച്ചിരിക്കുന്നത്. ആദ്യ ഭൂഗർഭ മെട്രോ ലൈൻ ആരംഭിച്ചതിലൂടെ, ഗതാഗത രംഗത്തെ വലിയ മാറ്റത്തിന് മുംബൈ നഗരം തയ്യാറെടുക്കുകയാണ്. (Mumbai underground metro line may launch its first train in July)
തിരക്കേറിയ നഗരങ്ങളിലായാണ് 33 കിലോമീറ്ററിലധികം ദൂരത്തിൽ വ്യാപിച്ചുകിടക്കുന്ന പുതിയ മെട്രോ ലൈൻ. മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ 37,000 കോടി രൂപയിലേറെയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
മുംബൈയിലെ ആരെ കോളനിയിൽ നിന്ന് ആരംഭിച്ച് ബാന്ദ്ര-കുർള കോംപ്ലക്സ് വരെ നീളുന്നതാണ് പദ്ധതി. യാത്രക്കാർ കടുത്ത ഗതാഗതക്കുരുക്ക് നേരിടുന്ന സ്ഥലങ്ങളിൽ ഒന്നാണിത്. മൊത്തം 27 സ്റ്റേഷനുകളാണ് മെട്രോയ്ക്ക് ഉള്ളത്. ഇവയിൽ 26 എണ്ണം ഭൂമിക്കടിയിലാണ്.
2017-ൽ 56 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കത്തിൻെറ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും കൊവിഡ് കാലത്ത് നിർമാണം തടസപ്പെടുകയായിരുന്നു. പദ്ധതിയുടെ പ്രാരംഭ ഘട്ടമാണ് ജൂലൈയിൽ കമ്മീഷൻ ചെയ്യുന്നത്. മറ്റ് രണ്ട് മെട്രോ പദ്ധതികൾ മുംബൈയിലുണ്ടെങ്കിലും, നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങൾക്ക് കാര്യമായ പരിഹാരം കാണാനായിരുന്നില്ല.
ഭൂഗർഭ മെട്രോ രാവിലെ 6.30നുംവൈകിട്ട് 11 മണിക്കും ഇടയിൽ ഓരോ മിനിറ്റിലും ഒരു മെട്രോ വീതം ഉറപ്പാക്കും. പ്രതിദിനം 260 സർവീസുകൾ നടത്തും. മണിക്കൂറിൽ 90 കിലോമീറ്റർ വരെയാണ് വേഗത . റോഡ് യാത്രയെ അപേക്ഷിച്ച് മെട്രോ യാത്രയിലൂടെ യാത്രക്കാർക്ക് ഏറെ സമയ ലാഭം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റോഡ് മാർഗം രണ്ട് മണിക്കൂറിലധികം സമയമെടുക്കുന്ന 35 കിലോമീറ്റർ യാത്രക്ക് മെട്രോയിൽ 50 മിനിറ്റ് മതിയാകും. തുരങ്കത്തിൻ്റെ രണ്ടാം ഘട്ടം ഉൾപ്പെടെ അടുത്ത എട്ട് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് സൂചന.
Read More: മഴ ഭീഷണിയുണ്ട് ; ടോസ് ഓസ്ട്രേലിയക്ക്; ഇന്ത്യയെ ബാറ്റിംഗിന് അയച്ചു; ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല