ഭാര്യക്കെതിരെ കേസെടുത്തില്ല എന്ന് ആരോപിച്ച് പോലീസ് ജീപ്പിന്റെ ചില്ലുകൾ അടിച്ചു തകർത്ത് ഭർത്താവ്. കൊല്ലം ചിതറ പോലീസ് സ്റ്റേഷനിൽ ഞായറാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ പുതുശ്ശേരി ലളിതാഭവനിൽ ധർമ്മ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. (A young man smashed the windows of a police jeep in Kollam)
ഭാര്യ സിമിയുടെ പേരിൽ മോഷണത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ധർമ്മദാസ് കഴിഞ്ഞദിവസം ചിതറ പോലീസിൽ പരാതി നൽകിയത്. ഒരു വർഷം മുമ്പ് ഇവരുടെ വസ്തു വിറ്റതിന്റെ മൂന്നുലക്ഷം രൂപ വീട്ടിൽ സൂക്ഷിച്ചിരുന്നത് ഭാര്യയെടുത്ത് ഭാര്യയുടെ വീട്ടുകാർക്ക് നൽകി എന്നായിരുന്നു ആരോപണം.
ഇരുവരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തിയ പോലീസ് ഭാര്യയോട് വിവരം തിരക്കി. എന്നാൽ ധാരാളിയായ ഭർത്താവിന് അധിക ചിലവുകൾ ധാരാളമുള്ളതിനാൽ തുക നശിപ്പിക്കും എന്ന് കരുതി സിമി ഈ രൂപ മക്കളുടെ പേരിൽ പോസ്റ്റ് ഓഫീസിൽ സുകന്യ അക്കൗണ്ടിൽ സ്ഥിരനിക്ഷേപം നടത്തിയിരുന്നു.
ഇതിന്റെ രേഖകൾ കാട്ടിയതോടെ പോലീസിന് കാര്യം മനസ്സിലായി. ഇതേ തുടർന്ന് ഇരുവരെയും കാര്യം പറഞ്ഞു ബോധ്യപ്പെടുത്തി വീട്ടിലേക്ക് പറഞ്ഞയച്ചു. എന്നാൽ തനിക്ക് നീതി ലഭിച്ചില്ലെന്നും ഭാര്യയുടെ പേരിൽ മോഷണക്കുറ്റത്തിന് കേസെടുക്കണമെന്നും ആരോപിച്ച് ഇയാൾ വീണ്ടും സ്റ്റേഷനിലെത്തി.
അക്രമാസക്തനായ ധർമ്മദാസ് ഇതിനിടെ പോലീസ് സ്റ്റേഷനു മുന്നിൽ കിടന്ന ജീപ്പുകളുടെ ചില്ല് കളമാന്തി ഉപയോഗിച്ച് അടിച്ചു തകർക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ പോലീസുകാർ സ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ധർമ്മദാസിനെ പിടികൂടി.