തിരുവനന്തപുരം: വേനൽ മഴയുടെ ദുരിതം മാറിവരുമ്പോഴാണ് സംസ്ഥാനത്ത് കാലവർഷമെത്തിയത്. ഇത്തവണത്തെ കാലവർഷ മഴയ്‌ക്ക് ശക്തി വർദ്ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ജൂൺ ഒന്നിന് എത്തേണ്ട കാലവർഷം രണ്ട് ദിവസം മുമ്പാണ് എത്തിയിരിക്കുന്നത്. നിലവിൽ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.
ഇന്ന് 12 ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷത്തിന് പിന്നാലെ ചക്രവാതച്ചുഴിയും രൂപപ്പെട്ട സാഹചര്യത്തിലാണ് മഴ ശക്തമാകുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലുമാണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കേരളാതീരത്ത് ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കേരളാ തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കാനും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടപ്പുറത്തേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി.
നാളെ കേരളാ തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില സാഹചര്യങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മത്സ്യത്തൊഴിലാളികൾ ഒരു അറിയിപ്പ് വരുന്നത് വരെ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.