കൊല്ലം: നല്ല പിങ്ക് കളർ, നമ്പർ പ്ലേറ്റിൽ ‘ബൂമർ’ സറ്റിക്കർ, കാറിന്റെ എക്‌സോസ്റ്റും മാറ്റി, അടിമുടി നോക്കിയാൽ ഒരു പിങ്ക് ചെകുത്താൻ. കൊല്ലത്ത് ഈ കാറ് കണ്ടുതുടങ്ങിയിട്ട് കുറച്ചുകാലമായി. കഴിഞ്ഞ ദിവസമാണ് ഈ കാർ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണിലുടക്കിയത്. പിന്നാലെ വാഹനത്തെ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ ഏർപ്പെടുത്തി. ഇന്ന് വാഹന പരിശോധന നടത്തുന്നതിനിടെ ഈ കാർ അമിത വേഗതയിൽ പോകുന്നത് കാണുകയും തുടർന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഒരു വിവാഹ വീടിന്റെ സമീപത്താണ് കാർ കിടന്നത്.
നമ്പർ പ്ലേറ്റില്ലാതെയും രൂപഘടനയിൽ മാറ്റം വരുത്തിയും ഓടിച്ച കാർ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ മോട്ടോർ വാഹന വകുപ്പിന് യുവാക്കളുടെ ഭീഷണി വന്നെന്നും പരാതിയുണ്ട്. കൊല്ലം പത്തനാപുരത്താണ് സംഭവം. കാർ കസ്റ്റഡിയിലെടുത്തതിന്റെ പേരിൽ ഒരു സംഘം ആളുകൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. വാഹനം കസ്റ്റഡിയിലെടുത്തിന് പിന്നാലെ ഡ്രെെവറുടെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നു. പത്തനാപുരം പൊലീസ്‌സ്റ്റേഷനിൽ വച്ചാണ് ഒരു സംഘം ആളുകൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. മലപ്പുറം സ്വദേശിയുടെ പേരിലുള്ളതാണ് കാർ. കൊല്ലം സ്വദേശി വാഹനം വാങ്ങിയെങ്കിലും പേര് മാറ്റിയിരുന്നില്ല. കാർ ഡ്രെെവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രൂപഘടനയിൽ മാറ്റം വരുത്തി നമ്പർ പ്ലേറ്റില്ലാതെ വാഹനം ഓടിച്ചു, അമിത വേഗതയിൽ സഞ്ചരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.