തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് പരീക്ഷകളിൽ വൻ വീഴ്ചയെന്ന് സി എ ജി റിപ്പോർട്ട്.വർധിക്കുന്ന വാഹന അപകടങ്ങളുടെ അടിസ്ഥാനത്തിൽ സി.എ.ജി നേരിട്ട് നടത്തിയ പരിശോധനയിലാണ് വീഴ്ചകൾ ശ്രദ്ധയിൽ പെട്ടത്. മെയ് ഒന്ന് മുതൽ നടത്താൻ ഉദ്ദേശിക്കുന്ന ഡ്രൈവിംഗ് പരിഷക്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂളുടെ സംഘടന ഹൈക്കോടതി സമീപിച്ചിരിക്കുമ്പോഴാണ് സിഎജിയുടെ റിപ്പോർട്ട് പുറത്തുവരുന്നത്.നവീകരിച്ച ട്രാക്കുകളും ഡ്രൈവിംഗ് ടെസ്റ്റിൽ പരിഷ്ക്കാരങ്ങളും ആവശ്യമാണെന്നും സി എ ജി ശുപാർശ ചെയ്തു.
സി. എ.ജി പരിശോധന നടത്തിയ 37 ഗ്രൗണ്ടിൽ 34 ലും പാർക്കിങ് ട്രാക്ക് ഉണ്ടായിരുന്നില്ല.ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോള്‍ സീറ്റ് ബെൽറ്റോ, ഹെൽമെറ്റോ ധരിക്കാറില്ല, ഡ്രൈവിംഗ് സ്കൂള്‍ അധികൃതർ പരീക്ഷകളിൽ ഇടപെടുന്നുണ്ടെന്നും സിഎജിയുടെ പരിശോധന റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവിംഗ് ടെസ്റ്റിംഗിലെ 9 അപര്യാപ്തകളാണ് പരിശോധനയിൽ ചൂണ്ടികാണിക്കുന്നത്. ഫോർവീൽ ടെസ്റ്റിനായുള്ള എച്ച് ട്രാക്കിനൊപ്പം പാർക്കിംഗ് ട്രാക്ക് വേണമെന്നാണ് ചട്ടമെങ്കിലും അത് പാലിക്കപ്പെടുന്നില്ല.
എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തുമ്പോൾ സീറ്റ് ബെൽറ്റ് ഉപയോഗിക്കുന്നില്ല എന്നതും പ്രധാന കണ്ടെത്തലാണ്. 37 ഗ്രൗണ്ടുകളിൽ പരിശോധന നടത്തിയതിൽ 31 എണ്ണത്തിലും സീറ്റ് ബെൽറ്റ് ഇടാതെ ആണ് എച്ച് എടുക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. സീറ്റ് ബെൽറ്റ് ഇടാതെ ടെസ്റ്റ് നടത്തിയാൽ യഥേഷ്ടം പുറകിലേക്ക് നോക്കി വാഹനം പിന്നിലേക്കെടുക്കാൻ കഴിയും എന്നത് പോരായ്മയാണ്. ഇരുചക്ര വാഹന ടെസ്റ്റിലാണെങ്കിൽ ഹെൽമെറ്റും ഉപയോഗിക്കുന്നില്ല. 37 ഗ്രൗണ്ടുകളിൽ നടത്തിയ പരിശോധനയിൽ 20 എണ്ണത്തിൽ ടെസ്റ്റ് എടുക്കുന്ന ആൾ ഹെൽമറ്റ് വെക്കുന്നില്ല. ഇരുചക്ര വാഹനത്തിന്റെ റോഡ് ടെസ്റ്റും ഗ്രൗണ്ടിൽ തന്നെയാണ് നടത്തുന്നത്. 37 ഗ്രൗണ്ടിൽ പരിശോധിച്ചതിൽ 20 ഗ്രൗണ്ടിലും ഇരുചക്ര വാഹനങ്ങളുടെ റോഡ് ടെസ്റ്റ് ഗ്രൗണ്ടിൽതന്നെ നടത്തുന്നതായി എ ജി പറയുന്നു.എച്ച് ടെസ്റ്റിൽ വാഹനം പൂർണമായും ബ്രേക്ക് ചവിട്ടി സ്റ്റിയറിങ് തിരിക്കാൻ പാടില്ലെന്നാണ് നിയമം. ഇങ്ങനെ ചെയ്താൽ പരാജയപ്പെടും. പക്ഷെ 37 ൽ 12 ഗ്രൗണ്ടിൽ വാഹനം ബ്രേക്ക് ചെയ്ത് സ്റ്റിയറിങ് തിരിച്ചാണ് എച്ച് എടുക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന 15 വാഹനങ്ങൾക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. 7 വാഹനങ്ങൾക്ക് പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ല എന്നും കണ്ടെത്തി. ഡ്രൈവിങ് സ്കൂൾ പരിശീലകർ ടെസ്റ്റിൽ ഇടപെടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 37 ൽ 16 ഗ്രൗണ്ടുകളിലും ഡ്രൈവിംഗ് സ്കൂൾ പരിശീലകർ ടെസ്റ്റ് എടുക്കുന്ന ആൾക്ക് സഹായത്തിന് ഇടപെടുന്നത് കണ്ടെത്തി.ലേണേഴ്‌സ് പരീക്ഷക്കുമുമ്പ് സുരക്ഷ ക്ലാസുകൾ എടുക്കണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല. 37ൽ 12 ഗ്രൗണ്ടിലും കുടിക്കാൻ വെള്ളമോ ശുചിമുറിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ചൂണ്ടികാണിച്ച കാര്യങ്ങളിൽ അടിയന്തര ഇടപെലിന് വേണ്ടി റിപ്പോർട്ട് എല്ലാ ആർ ടി ഒമാർക്കും ട്രാൻസ്പോർട്ട് കമ്മീഷണർ കൈമാറി.