തിരുവനന്തപുരം: സിഎസ്ഐ മുൻ ബിഷപ്പ് ധർമരാജ റസാലത്തിൻറെ ഭാര്യ സമർപ്പിച്ച നാമനിർദ്ദേശ പത്രിക തള്ളി. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കാൻ നൽകിയ നാമനിർദേശപത്രികയിൽ മതിയായ വിവരങ്ങൾ ഇല്ലാത്തതിന്റെ പേരിലാണ് ഷെർളി ജോണിന്റെ പത്രിക സൂക്ഷ്മ പരിശോധനയിൽ തള്ളിയത്. തിരുവനന്തപുരം മണ്ഡലത്തിൽ 9 പേരുടെ പത്രികകളാണ് ഇന്നത്തെ സൂക്ഷ്മ പരിശോധനയിൽ തള്ളിത്. ആകെ 22 പേരായിരുന്നു പത്രിക നൽകിയത്. ഇതോടെ മണ്ഡലത്തിൽ 13 സ്ഥാനാർഥികൾ മാത്രമായി. സഭാ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ഷേർളി ജോണിന്റെ സ്ഥാനാർത്ഥിത്വമെന്നും അതിന് പിന്നിൽ ബിജെപിയാണെന്നും ഇന്നലെ ഇടത് – വലത് മുന്നണികൾ ആരോപിച്ചിരുന്നു. ഇഡി അന്വേഷണം നേരിടുന്നയാളാണ് മുൻ ബിഷപ്പ് ധർമ്മരാജ് റസാലം. സിഎസ്ഐ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപി സ്ഥാനാർത്ഥിക്ക് ജയം എളുപ്പമാക്കുന്നതിന് വേണ്ടിയാണ് ഷേർലി ജോണിനെ മത്സരിപ്പിക്കുന്നതെന്നാണ് സ്ഥാനാർത്ഥിത്വത്തെ വിമർശിച്ച് ഉയർന്ന വാദം. എന്നാൽ പത്രിക തള്ളപ്പെട്ടതോടെ സഭ വോട്ടുകൾ പ്രതീക്ഷിക്കുന്ന ഇടതുമുന്നണിക്കും വലതുമുന്നണിക്കും ആശ്വാസമായി.









