സസ്‌പെൻഡ് ചെയ്തതിന്റെ വിരോധം തീർക്കാൻ കോയമ്പത്തൂരിൽ പള്ളി അടിച്ചുതകർത്ത വൈദികരെ പോലീസ് അറസ്റ്റ് ചെയ്തു. സഭ പുറത്താക്കിയ വൈദികനും, സഹവികാരിയും കൂടിയാണ് പള്ളി തകർത്തത്. റെയ്‌സ് കോഴ്സ് റോഡിലെ ഓൾ സോൾസ് സിഎസ്ഐ പള്ളിയിൽ ഈസ്റ്ററിന്റെ തലേ ദിവസം ആണ് സംഭവം. പള്ളിയിൽ ഉണ്ടായിരുന്ന കസേര, മൈക്ക് സ്റ്റാന്റ് തുടങ്ങിയ സാധനങ്ങൾ നഷ്ടമായി. കൂടാതെ സിസിടിവി ക്യാമറയും വൈദികർ തകർത്തിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെ നടക്കാനിരുന്ന ഈസ്റ്റർ ശുശ്രൂഷകൾക്ക് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ശനിയാഴ്ച രാത്രി പത്തു മണിയോടെ പള്ളി സെക്രട്ടറി പാരിഷ് ഹാൾ പൂട്ടി മടങ്ങിയ ശേഷമാണ് പള്ളി അടിച്ചു തകർത്തത്. സംഭവത്തിൽ സഭ സസ്‌പെൻഡ് ചെയ്ത വൈദികൻ എൻ.ചാൾസ് സാംരാജ്, സഹവികാരി ജെ.രാജേഷ് എന്നിവർ അറസ്റ്റിലായി. മോശമായും അച്ചടക്കമില്ലാതെയും പെരുമാറിയതിന്റെ പേരിൽ കോയമ്പത്തൂർ സിഎസ്ഐ സഭാ ബിഷപ്പ് ഇരുവരെയും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന്റെ വിരോധമാണ് പള്ളി അടിച്ചുതകർക്കാൻ കാരണമെന്ന് പള്ളി സെക്രട്ടറി ആർ.എ.പ്രഭാകർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.