ചിത്രം : സി.ഐ. എൻ. സുരേഷ്കുമാർ
ഇടുക്കിയെ നടുക്കി നവജാത ശിശുവിനെയും വയോധികനെയും കൊന്ന് ദൃശ്യം മോഡലിൽ കുഴിച്ചിട്ട കേസ് ഒരാഴ്ച്ചക്കുള്ളിൽ തെളിയിച്ചത് പോലീസിന് നേട്ടമായി. കക്കാട്ടുകട നെല്ലാനിയ്ക്കൽ വിഷ്ണു വിജയൻ(29) സുഹൃത്തും ദുർമന്ത്രവാദിയുമായ കട്ടപ്പന പാറക്കടന് പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്-31) പോലീസ് പിടിയിലായതോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. പ്രതി വിഷ്ണുവിൻ്റെ പിതാവ് വിജയനെയും സഹോദരിയുടെ കുട്ടിയെയുമാണ് ഇവർ കൊന്ന് കുഴിച്ചിട്ടത്.
മാർച്ച് രണ്ട് ശനിയാഴ്ചയാണ് പ്രതികൾ കട്ടപ്പനയിൽ നിന്നും മോഷണ ശ്രമത്തിനിടെ പിടിയിലാകുന്നത്. വെറുമൊരു മോഷണ ശ്രമവും മോഷ്ടാക്കൾ അക്രമിക്കപ്പെട്ട കേസും മാത്രമാകുമായി ഒതുങ്ങേണ്ട സംഭവത്തിന് പിന്നാലെ പോയി ഇരട്ടക്കൊല തെളിയിച്ചതിലെ മുഖ്യ ഘടകം കട്ടപ്പന സി. ഐ. യുടെ കുറ്റാന്വേഷണ മികവാണ്. കൊലപാതകത്തെക്കുറിച്ച് സൂചന ലഭിച്ച ഉടൻ സി.ഐ. കാഞ്ചിയാറിലെത്തി രഹസ്യമായി വിവരം ശേഖരിച്ചു. പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സഹായം തേടി. അന്വേഷണത്തിനിടെ നാട്ടുകാർ വിവരം തേടിയെങ്കിലും മോഷണവുമായി ബന്ധപ്പെട്ട തെളിവെടുപ്പാണ് എന്ന സൂചനയാണ് നൽകിയത്. അന്വേഷണ വിവരം പുറത്താകാതിരുന്നത് കേസന്വേഷണത്തെ തുടക്കത്തിൽ ഏറെ സഹായിച്ചു.
എന്നാൽ റിമാൻഡിലായതോടെ പ്രതികളിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കില്ലെന്ന അവസ്ഥ വന്നു. ഇതോടെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ നൽകിയെങ്കിലും പ്രതിഭാഗം ശക്തമായി എതിർത്തു. അഞ്ച് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട പ്രതിയെ ഒടുവിൽ ഒരു ദിവസത്തേക്ക് പോലീസിന് വിട്ടുകിട്ടി. എസ്. പി. യുടെ ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ വിവരങ്ങൾ ലഭിച്ചതോടെ കോടതി കസ്റ്റഡി കാലാവധി നീട്ടി നൽകുകയായിരുന്നു. തുടർന്ന് വീടിൻ്റെ തറ പൊളിച്ച് കൊല്ലപ്പെട്ട വയോധികൻ്റെ മൃതദേഹം ഉൾപ്പെടെ പോലീസ് കണ്ടെത്തി. നവജാത ശിശുവിന്റെ മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണ്. ഒരാഴ്ച്ചക്കുള്ളിൽ ഇരട്ടക്കൊലപാതകത്തിൻ്റെ ചുരുൾ അഴിഞ്ഞത് പോലീസിന് ഏറെ നേട്ടമാകും.