കൈരളി ടിവി ചെയർമാൻ നൽകുന്ന സ്പെഷ്യൽ പുരസ്കാരമായ ‘ജ്വാല’ അവാർഡ് ഇത്തവണ ഏറ്റുവാങ്ങിയത് ജന്മനാ കൈകൾ ഇല്ലാതെ ജനിച്ച ജിലു മോളാണ്. ഈ അവാർഡ് മമ്മൂട്ടിയുടെ കയ്യിൽ നിന്നും സ്വീകരിക്കാനായി എത്തിയ ജിലുമോൾ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളും അദ്ദേഹം പറഞ്ഞ മറുപടിയുമാണ് സോഷ്യൽ മീഡിയ ഇപ്പൾ ആഘോഷമാക്കുന്നത്.
ജിലുവിന്റെ വാക്കുകൾ:
.”ഈ അവാർഡ് എനിക്ക് ആണെന്ന് അറിഞ്ഞപ്പോൾ പ്രത്യേകിച്ച് വണ്ടർ ഒന്നും തോന്നിയില്ല. ഞാൻ പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്. എന്റെ ബാല്യം മുതൽ എന്നെ വളർത്തിയ കരുതലിന്റെ കൈകൾ മേഴ്സി ഹോമിലെ അമ്മമാർ ആണ്. ഡ്രൈവിങ് ഞാൻ നടത്തിയ പോരാട്ടം ആറു വർഷം പോകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
മമ്മൂക്കയ്ക്ക് എന്നോട് ദേഷ്യമൊന്നും തോന്നരുത്. മമ്മൂക്കയുടെ സിനിമകൾ ടീവിയിൽ വരുമ്പോൾ റിമോട്ടിൽ നിന്നും ബാറ്ററി ഊരിവെയ്ക്കുന്ന സ്വഭാവം എനിക്ക് ഉണ്ടായിരുന്നു. എന്റെ പപ്പ മമ്മൂക്കയുടെ ഒരു വലിയ ഫാൻ ആയിരുന്നു. പപ്പ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഈ വേദിയിൽ മമ്മൂക്കയെ കാണാൻ വരുമായിരുന്നു. പപ്പ പറഞ്ഞത് കേട്ട് ഞാൻ സ്നേഹിച്ചുപോയ ഒരു നല്ല മനുഷ്യനാണ് മമ്മൂക്ക. എന്റെ കുറച്ചു സുഹൃത്തുക്കൾ എന്നോട് പറഞ്ഞു, ഇത് ചെയർമാൻ തിരഞ്ഞെടുക്കുന്ന അവാർഡ് ആണെന്ന് ചാനലുകാർ വെറുതെ പറയുന്നതാണ്, മമ്മൂക്ക നിന്നെ കണ്ടിട്ട് പോലും ഉണ്ടാവില്ല എന്ന്. പക്ഷെ എനിക്ക് ഉറപ്പാണ് മമ്മൂക്ക സോഷ്യലി അപ്‌ഡേറ്റഡ് ആയത് കൊണ്ട് തന്നെ എന്നെ അദ്ദേഹം കണ്ടിട്ടുണ്ടാവും എന്ന്” എന്നാണ് ജിലുമോൾ സംസാരിച്ചത്.
ഇതിനു മറുപടിയുമായി മമ്മൂട്ടിയും രംഗത്തെത്തി. മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ:
” ജിലു മോളെ ഞാൻ കാണാഞ്ഞിട്ടൊന്നുമല്ല, ജിനു മോൾ ഒരാൾക്ക് കേക്ക് കൊടുക്കുന്ന വീഡിയോ ഞാൻ ടിവിയിൽ കണ്ടിട്ടുണ്ട്. ചുമ്മാ ഞാൻ കാണാഞ്ഞിട്ടൊന്നുമല്ല കേട്ടോ. ഞാനൊക്കെ രണ്ട് കൈ ഉണ്ടായിട്ടും ഡ്രൈവിംഗ് പഠിക്കാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇതൊക്കെ ശരിക്കും വലിയ വലിയ അത്ഭുതങ്ങളാണ്. ഞാൻ പറഞ്ഞതുപോലെ സ്ത്രീകൾ ലിബറേറ്റ് ചെയ്യുന്നത് ഇങ്ങനെ മാത്രമല്ല. ഇങ്ങനെയുള്ള കുറവുകളെ അതിജീവിക്കുക എന്ന് പറയുന്നതും ഒരു വലിയ കാര്യമാണ്. അതും ആരും സഹായത്തിന് ഇല്ലാതെ അശരണയായ ഒരു കുട്ടിക്ക് ഇത് സാധിക്കുന്നത് തീർത്തും വലിയ കാര്യമാണ്.
കാശും പണവും ഒക്കെ ഉള്ളവരെ പോലെയല്ല, അനാഥ ആയിപ്പോയ അശരണ ആയിപ്പോയ ഒരു പെൺകുട്ടിക്ക് മാലാഖമാർ കാവൽ ഉണ്ടായിരുന്നു. ആകാശംമുട്ടെ ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ നമുക്ക് എല്ലാം ചെയ്യാൻ സാധിക്കും. അതിനൊരു ഉദാഹരണമാണ് ഞാൻ. ഞാനൊരു ആഗ്രഹം നടനാണ്, ആഗ്രഹിച്ചാണ് നടനായി മാറിയത്” മമ്മൂക്ക പറഞ്ഞു.