മുംബൈ: മുംബൈയിലും ഡൽഹിയിലും ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശത്തെ തുടർന്ന് വ്യാപക പരിശോധന. മുംബൈ നഗര പരിധിയിലെ ആറ് സ്ഥലങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ഇന്ന് രാവിലെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഡൽഹി ആര്‍കെ പുരത്തെ ഡൽഹി പബ്ലിക് സ്‌കൂളിലും ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നു സന്ദേശം വന്നു. ഇതോടെ പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
ഇന്ന് രാവിലെ പത്തുമണിയോടെയാണ് ഡൽഹിയിലെ സ്‌കൂള്‍ അധികൃതര്‍ക്ക് ഭീഷണി സന്ദേശം എത്തിയത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് സ്‌കൂളില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിക്കുകയും പരിശോധന നടത്തുകയുമായിരുന്നു. എന്നാല്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
സന്ദേശം അയച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ആറിടങ്ങളില്‍ ബോംബ് പൊട്ടുമെന്ന് മാത്രമാണ് ഇയാള്‍ പറഞ്ഞത്. മറ്റ് വിവരങ്ങളൊന്നും നല്‍കിയിട്ടില്ല. പാകിസ്ഥാന്‍ കോഡുള്ള മൊബൈല്‍ നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്നും മുംബൈ പൊലീസ് അറിയിച്ചു. സംഭവത്തില്‍ മുംബൈ ക്രൈംബ്രാഞ്ചും മഹാരാഷ്ട്ര എടിഎസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Also: മാനന്തവാടിയിൽ കാട്ടാനയ്ക്ക് മയക്കുവെടി വയ്ക്കാൻ നീക്കം