ഗസറ്റ് വഴി മാറ്റിയില്ലെങ്കിൽ എസ്എസ്എൽസി ബുക്കിലെ പേര് തന്നെ ഫൈനൽ! പെൻഷനും മറ്റ് ആനുകൂല്യങ്ങൾക്കും തടസ്സം നിൽക്കുന്നവർക്ക് മനുഷ്യാവകാശ കമ്മീഷന്റെ പൂട്ട്
കോട്ടയം: ഗസറ്റ് വിജ്ഞാപനം വഴി ഒരാളുടെ പേര് ഔദ്യോഗികമായി മാറ്റിയിട്ടില്ലെങ്കിൽ സ്കൂൾ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരാണ് ഔദ്യോഗിക ആവശ്യങ്ങൾക്കായി പരിഗണിക്കേണ്ടതെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് വ്യക്തമാക്കി.
പാലാ മാർക്കറ്റിംഗ് സഹകരണ സംഘത്തിൽ 29 വർഷം ജോലി ചെയ്ത് 2022ൽ വിരമിച്ച ജീവനക്കാരി നൽകിയ പരാതിയിലാണ് കമ്മീഷന്റെ നിർണായക ഉത്തരവ്.
സർവീസ് ബുക്കിലെയും എസ്.എസ്.എൽ.സി ബുക്കിലെയും പേരുകളിൽ വ്യത്യാസമുണ്ടായതിനാൽ പരാതിക്കാരിയുടെ പെൻഷൻ രേഖകൾ പെൻഷൻ ബോർഡിലേക്ക് അയക്കുന്നതിൽ താമസം ഉണ്ടായതായി സഹകരണ സംഘം സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
എന്നാൽ എസ്.എസ്.എൽ.സി ബുക്കിൽ പിതാവിന്റെ പേരിനോടൊപ്പം തന്റെ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും വിവാഹശേഷം ഭർത്താവിന്റെ പേര് ചേർത്താണ് പിന്നീട് ഉപയോഗിച്ചതെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
വിഷയത്തിൽ സഹകരണ സംഘം അധികൃതരുടെ നടപടികളിൽ അപാകതയില്ലെന്നാണ് കമ്മീഷന്റെ നിരീക്ഷണം. അതേസമയം, പരാതിക്കാരിയുടെ പെൻഷൻ ആനുകൂല്യങ്ങൾക്കായുള്ള രേഖകൾ ഇതുവരെ പെൻഷൻ ബോർഡിലേക്ക് അയച്ചിട്ടില്ലെങ്കിൽ അടിയന്തരമായി അയക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
ഈ വിഷയത്തിൽ സ്വീകരിച്ച നടപടികൾ വിശദീകരിച്ചുള്ള അന്തിമ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ കമ്മീഷന് സമർപ്പിക്കണമെന്നും കെ. ബൈജുനാഥ് നിർദേശിച്ചു. പാലാ മാർക്കറ്റിംഗ് സഹകരണ സംഘം സെക്രട്ടറിക്കാണ് കമ്മീഷൻ നിർദേശം നൽകിയത്.
English Summary
The Human Rights Commission stated that if a person has not officially changed their name through a gazette notification, the name recorded in the SSLC certificate should be treated as the valid official name for all purposes.








