നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ
തിരുവനന്തപുരം: ആലപ്പുഴയിലെ നവകേരള സദസ്സിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണസംഘം.
മർദന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ജയ്ഹിന്ദ് ടെലിവിഷൻ ക്യാമറാമാൻ ജോജി ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകി. കേസിലെ പ്രധാന തെളിവായാണ് ഈ ദൃശ്യങ്ങളെ അന്വേഷണസംഘം കാണുന്നത്.
ദൃശ്യങ്ങൾ പകർത്തിയ ജോജിയുടെ മൊബൈൽ ഫോൺ നിലവിൽ പൊലീസ് കസ്റ്റഡിയിലാണുള്ളത്. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. മൊഴി നൽകുന്നതിനെതിരെ ജോജിക്ക് ഫോണിലൂടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചത്.
2023 ഡിസംബർ 15ന് ആലപ്പുഴയിൽ നടന്ന നവകേരള സദസ്സിനിടെയായിരുന്നു സംഭവം. അന്ന് കെ.എസ്.യു നേതാവും ഇപ്പോൾ എം.എൽ.എയുമായ എ.ഡി. തോമസിനും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുരിയാക്കോസിനുമെതിരെയായിരുന്നു ആക്രമണം നടന്നത്.
മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപും ചേർന്നാണ് മർദിച്ചതെന്നാണ് കേസ്. സംഭവത്തെ അന്ന് സർക്കാർ ‘രക്ഷാപ്രവർത്തനം’ എന്നായിരുന്നു വിശേഷിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ പ്രതിഷേധക്കാരെ പൊലീസ് നിയന്ത്രിച്ചിരുന്നുവെങ്കിലും പിന്നീട് വാഹനത്തിൽ നിന്നിറങ്ങിയ ഗൺമാൻമാർ പ്രത്യേക വടി ഉപയോഗിച്ച് പ്രതിഷേധക്കാരെ മർദിച്ചതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
സംഭവത്തിൽ മർദനമേറ്റ എ.ഡി. തോമസ് എം.എൽ.എയും അജയ് ജുവൽ കുരിയാക്കോസും കോടതിയെ സമീപിച്ചതിനെ തുടർന്നാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ഇരുവരുടെയും വിശദമായ മൊഴി അടുത്ത ദിവസങ്ങളിൽ രേഖപ്പെടുത്തും. കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണമായതിനാൽ പൂർണ റിപ്പോർട്ട് സമർപ്പിക്കാൻ ഒരു മാസം വരെ എടുത്തേക്കാമെന്നാണ് സൂചന.
അതേസമയം, കേസ് അട്ടിമറിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായും അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടുകളിൽ മാറ്റം വരുത്തിയതടക്കമുള്ള കാര്യങ്ങളും എസ്‌ഐടി പരിശോധിച്ചുവരികയാണ്.
English Summary
The Special Investigation Team probing the assault on Youth Congress workers during the Nava Kerala Sadas recorded the statement of the cameraman who captured the incident on video. Investigators are also examining allegations of high-level interference in the case.









