ഇൻസ്റ്റാഗ്രാമിൽ വെറുതെ ഇട്ട ഒരു കമന്റ് വിനയായി:യുവതിക്ക് തടവും ഒരു കോടി രൂപ പിഴയും
ഇൻസ്റ്റാഗ്രാമിലെ ഒരു ചെറിയ തമാശ കമന്റ് എങ്ങനെ ഒരു പ്രവാസിയുടെ ജീവിതത്തെയും കുടുംബയാത്രയെയും തകിടം മറിക്കുമെന്നതിന്റെ ഞെട്ടിക്കുന്ന വാർത്തയാണ് അജ്മാനിൽ നിന്ന് പുറത്തുവരുന്നത്.
ഭർത്താവിനും മക്കൾക്കുമൊപ്പം വിദേശത്തുനിന്ന് യുഎഇയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയ ഒരു യുവതിയെ, വിമാനത്താവളത്തിലെ ഇമിഗ്രേഷൻ നടപടികൾക്കിടെ അജ്മാൻ പൊലീസ് അപ്രതീക്ഷിതമായി കസ്റ്റഡിയിലെടുത്തു.
വർഷങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിൽ ഇട്ട ഒരു കമന്റിന്റെ പേരിലാണ് തന്നെ കാത്തിരിക്കുന്നത് വലിയൊരു നിയമക്കുരുക്കാണെന്ന് ആ യുവതി തിരിച്ചറിഞ്ഞത്.
സംഭവത്തെക്കുറിച്ച് അജ്മാൻ പൊലീസിലെ ലെഫ്റ്റനന്റ് കേണൽ ഡോ. മുഹമ്മദ് ബിൻ ഹാസിം അൽ സുവൈദി വ്യക്തമാക്കിയ വിവരങ്ങൾ ഇങ്ങനെയാണ്. മറ്റൊരാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ യുവതി നൽകിയ അഭിപ്രായപ്രകടനമാണ് പരാതിക്ക് ആധാരമായത്.
ഒരു സ്ത്രീ തന്റെ വിലകൂടിയ ആഡംബര ഹാൻഡ്‌ബാഗ് പ്രദർശിപ്പിച്ചുകൊണ്ട് നിൽക്കുന്ന ചിത്രത്തിന് താഴെ, ആ ബാഗ് അസലല്ലെന്നും വെറും “വ്യാജമാണ്” (Fake) എന്നും ഈ യുവതി കമന്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെ മറ്റു ചിലരും ആ ബാഗിന്റെ ഉടമയെ പരിഹസിച്ച് രംഗത്തെത്തി. താൻ അപമാനിക്കപ്പെട്ടുവെന്നും വ്യക്തിഹത്യയ്ക്ക് ഇരയായെന്നും കാണിച്ച് ബാഗിന്റെ ഉടമ അജ്മാൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വിമാനമിറങ്ങി സന്തോഷത്തോടെ യുഎഇയിലേക്ക് പ്രവേശിക്കാൻ എത്തിയ യുവതിയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചപ്പോൾ ഭർത്താവും കുട്ടികളും ആദ്യം അമ്പരന്നു.
അജ്മാനിൽ ഇവർക്കെതിരെ ഒരു ക്രിമിനൽ കേസ് നിലവിലുണ്ടെന്ന വിവരം കേട്ടപ്പോഴാണ് സംഗതി ഗുരുതരമാണെന്ന് ഇവർക്ക് ബോധ്യപ്പെട്ടത്.
തുടർന്ന് ഭർത്താവിനെയും കുട്ടികളെയും പോകാൻ അനുവദിച്ച ശേഷം യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലേക്ക് മാറ്റി. ഒരു രാത്രി ലോക്കപ്പിൽ കഴിഞ്ഞ ശേഷം പിറ്റേന്നാണ് ഇവരെ അജ്മാനിലേക്ക് കൊണ്ടുപോയത്.
യുഎഇയിലെ കർശനമായ സൈബർ നിയമങ്ങൾ പ്രകാരം സോഷ്യൽ മീഡിയയിലൂടെ മറ്റൊരാളെ പരിഹസിക്കുന്നതോ അപകീർത്തിപ്പെടുത്തുന്നതോ അതീവ ഗൗരവമുള്ള കുറ്റമാണ്.
ഇത്തരം കേസുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ 2,50,000 ദിർഹം മുതൽ 5,00,000 ദിർഹം വരെയാണ് പിഴയായി ഈടാക്കുന്നത്. ഇത് ഇന്ത്യൻ രൂപയിൽ ഏകദേശം 56 ലക്ഷം മുതൽ 1.1 കോടി രൂപ വരെ വരും.
പിഴയ്ക്ക് പുറമെ ജയിൽ ശിക്ഷയും ചിലപ്പോൾ നാടുകടത്തലും ഇതിന്റെ ഭാഗമായി ഉണ്ടാകാം. ഭാഗ്യവശാൽ, ഈ യുവതിയുടെ കാര്യത്തിൽ അധികൃതർ ഇടപെടുകയും പരാതിക്കാരിയുമായി സംസാരിച്ച് ഒത്തുതീർപ്പിലെത്തുകയും ചെയ്തതിനാൽ വലിയ ശിക്ഷാനടപടികളില്ലാതെ അവർക്ക് രക്ഷപ്പെടാനായി.
ഇത്തരം സന്ദർഭങ്ങളിൽ കുടുങ്ങുന്നവർക്ക് ആശ്വാസമായി അജ്മാൻ പൊലീസ് ‘റിമോട്ട് ബെയിൽ’ എന്ന പുതിയ സംവിധാനവും പരിചയപ്പെടുത്തിയിട്ടുണ്ട്.
യുഎഇ പാസ് ഉപയോഗിച്ച് സ്മാർട്ട് ആപ്ലിക്കേഷനിലൂടെ ജാമ്യം നേടാൻ കഴിയുന്ന ഈ സംവിധാനം വഴി ചെറിയ കുറ്റകൃത്യങ്ങളിൽ പ്രതികളാകുന്നവരെ ലോക്കപ്പിൽ പാർപ്പിക്കുന്നത് ഒഴിവാക്കാം.
സോഷ്യൽ മീഡിയയിൽ ഒരു അക്ഷരം കുറിക്കുമ്പോൾ പോലും മറ്റൊരാളുടെ അന്തസ്സിനെ അത് മുറിപ്പെടുത്തുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് ലെഫ്റ്റനന്റ് കേണൽ അൽ സുവൈദി മുന്നറിയിപ്പ് നൽകി.
പലരും നിസ്സാരമെന്ന് കരുതുന്ന ഡിജിറ്റൽ ഇടപെടലുകൾ രാജ്യത്തെ നിയമങ്ങൾ പ്രകാരം വലിയ കുറ്റകൃത്യങ്ങളായി മാറാൻ സാധ്യതയുണ്ടെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.









