പ്രണയപ്പക; അധ്യാപികയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി കാറിലിട്ട് ചുട്ടു കൊന്നു; പിന്നാലെ ട്രെയിനിന് മുന്നിൽ ചാടി ക്ലാർക്കും ജീവനൊടുക്കി
ബെംഗളുരു: സ്വകാര്യ കോളജ് അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം താലൂക്ക് ഓഫീസ് ക്ലാർക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടലോടെ നാട്ടുകാർ. ബെംഗളൂരുവിന് സമീപമുള്ള നന്ദി ഹിൽസിൽ നടന്ന സംഭവത്തിൽ അധ്യാപിക സരോജ (40), ക്ലാർക്ക് രാമഞ്ജിനപ്പ (45) എന്നിവരാണ് മരിച്ചത്.
ഇരുവരും പരിചയത്തിലുണ്ടായിരുന്നവരാണെന്നും പ്രണയബന്ധത്തിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഞായറാഴ്ച ഇരുവരും കാറിൽ നന്ദി ഹിൽസിലേക്ക് പോയതിനിടെ ദൊഡബെല്ലാപൂരിന് സമീപം വാക്കുതർക്കമുണ്ടായതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
തർക്കത്തിനിടെ വാഹനത്തിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് രാമഞ്ജിനപ്പ സരോജയെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ സരോജയെ കാറിന്റെ പിൻസീറ്റിലാക്കി പെട്രോൾ ഒഴിച്ച് വാഹനത്തിന് തീ വെച്ചതായും പൊലീസ് പറഞ്ഞു. തീപിടിത്തത്തിൽ പ്രതിക്കും പൊള്ളലേറ്റിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട രാമഞ്ജിനപ്പ പിന്നീട് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതായാണ് പൊലീസിന്റെ നിഗമനം. അദ്ദേഹത്തിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്നാണ് കണ്ടെത്തിയത്.
ഇരുവരും സഞ്ചരിച്ച കാർ രാമഞ്ജിനപ്പയുടെ സുഹൃത്ത് സുരേഷിന്റെ ഉടമസ്ഥതയിലായിരുന്നു. വാഹനത്തിലെ ‘ഓട്ടോ കൊളിഷൻ നോട്ടിഫിക്കേഷൻ’ സംവിധാനം പ്രവർത്തിച്ചതിനെ തുടർന്ന് ഉടമയ്ക്ക് വിവരം ലഭിക്കുകയും അദ്ദേഹം സ്ഥലത്തെത്തി കത്തിക്കരിഞ്ഞ നിലയിൽ വാഹനം കണ്ടെത്തുകയും ചെയ്തു.
കത്തിക്കരിഞ്ഞ മൃതദേഹത്തിലെ ആഭരണങ്ങൾ നോക്കിയാണ് കൊല്ലപ്പെട്ടത് സരോജയാണെന്ന് ഭർത്താവ് ജയശങ്കർ തിരിച്ചറിഞ്ഞത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary
A clerk allegedly murdered a college lecturer, set the car on fire, and later died by suicide by jumping in front of a train near Bengaluru. Police suspect a dispute between the two led to the crime.
bengaluru-lecturer-murder-car-fire-clerk-suicid
ബെംഗളുരു, കൊലപാതകം, ആത്മഹത്യ, അധ്യാപിക, കുറ്റകൃത്യം, നന്ദി ഹിൽസ്, പോലീസ് അന്വേഷണം









