രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത കണക്കുകൂട്ടുന്നതിൽ കെ.എസ്.ഇ.ബിക്ക് ഉണ്ടായ പിഴവ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിലേക്ക് തള്ളിയിരിക്കുകയാണ്. ഇതോടെ കേരളത്തിൽ രാത്രികാല ലോഡ്ഷെഡിംഗ് ഔദ്യോഗികമായി നടപ്പിലാക്കി. വൈദ്യുതി വിതരണം ഏത് സമയത്തും തടസപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഈ വേനൽക്കാലത്ത് 6,000 മെഗാവാട്ടിന് മുകളിലേക്ക് പീക്ക് ഡിമാൻഡ് ഉയരില്ലെന്നായിരുന്നു കെ.എസ്.ഇ.ബി കണക്കുകൂട്ടിയത്. എന്നാൽ ഉപഭോഗം 6,195 മെഗാവാട്ട് വരെ ഉയർന്നത് വലിയ സമ്മർദ്ദമുണ്ടാക്കി. വേനൽമഴ ലഭ്യത കണക്കാക്കിയതിലും തെറ്റുണ്ടായതും പ്രതിസന്ധി രൂക്ഷമാക്കി.
ഊർജ്ജവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് ലോഡ്ഷെഡിംഗ് ഔദ്യോഗികമായി നടപ്പിലാക്കാൻ തീരുമാനിച്ചത്. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതുവരെ ഇത് തുടരുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനത്തിലേറെ പുറത്തുനിന്ന് വാങ്ങേണ്ട സാഹചര്യം നിലനിൽക്കുന്നത് പ്രശ്നം കൂടുതൽ വഷളാക്കുന്നു. അതേസമയം കേന്ദ്ര ഗ്രിഡിൽ നിന്നുള്ള 200 മെഗാവാട്ട് കുറവ് പരിഹരിച്ചിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
വൈകുന്നേരം സമയത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ്, എയർ കണ്ടീഷണറുകളുടെ വ്യാപക ഉപയോഗം, ഇൻഡക്ഷൻ കുക്കറുകളുടെ വർധിച്ച ഉപയോഗം എന്നിവയാണ് ഉപഭോഗം കുത്തനെ ഉയരാൻ കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കപ്പെട്ടതും പകരം വൈദ്യുതി ഉറപ്പാക്കുന്നതിൽ ഉണ്ടായ വീഴ്ചയും പ്രതിസന്ധി ശക്തമാക്കി. കൂടാതെ ആവശ്യത്തിന് വൈദ്യുതി വാങ്ങാൻ അനുമതി തേടുന്നതിലും വൈകിയതായി വിലയിരുത്തുന്നു. 2250 മെഗാവാട്ട് സോളാർ വൈദ്യുതി ഉണ്ടായിട്ടും സംഭരണ സംവിധാനങ്ങളുടെ അഭാവം ഉപയോഗപ്പെടുത്തുന്നതിൽ തടസ്സമായി.
വൈദ്യുതി പ്രതിസന്ധി താൽക്കാലികമാണെന്നും ഉഷ്ണതരംഗം കുറഞ്ഞാൽ സാഹചര്യം മെച്ചപ്പെടുമെന്നും വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി.
English Summary
Kerala has officially implemented night-time load shedding after miscalculations in power demand by KSEB. Peak demand exceeded expectations, leading to a power crisis. Authorities say the situation is temporary and linked to extreme summer heat.
kerala-power-cut-load-shedding-kseb-summer-crisis
Kerala News, Power Cut, KSEB, Load Shedding, Electricity Crisis, Summer Heat









