ന്യൂഡല്‍ഹി: ക്ഷേത്രങ്ങളിലും മഠങ്ങളിലും എല്ലാവര്‍ക്കും പ്രവേശനമുണ്ടാവുന്നതാണ് മതത്തിനും സമൂഹത്തിനും നല്ലതെന്ന് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.
ഏതെങ്കിലും പ്രത്യേക വിഭാഗത്തെ മാത്രം ആരാധനാലയങ്ങളിൽ പ്രവേശിപ്പിക്കുകയും മറ്റുള്ളവരെ മാറ്റിനിർത്തുകയും ചെയ്യുന്നത് ഹിന്ദു സമൂഹത്തെ വിഭജിക്കുമെന്നും ഇത് ഗുണകരമല്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന വ്യക്തമാക്കി.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപ്പരിശോധനാ ഹര്‍ജികളിലെ വാദത്തിനിടെയാണ് കോടതി ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് വാചാലയായത്.
സമൂഹത്തെ വിഭജിക്കുന്ന നിലപാടുകൾ ആർക്കും ഗുണകരമാകില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെ താക്കീത്
ശബരിമല വിധി അവിടെ നിൽക്കട്ടെ എന്ന് പരാമർശിച്ചുകൊണ്ട്, വിശ്വാസത്തിന്റെ പേരിൽ ആളുകളെ വേർതിരിക്കുന്നതിനെ ജസ്റ്റിസ് നാഗരത്‌ന വിമർശിച്ചു.
“ഞങ്ങളുടെ ആളുകള്‍ മാത്രം മതി, മറ്റുള്ളവരെ ഞങ്ങളുടെ ക്ഷേത്രത്തില്‍ കടത്തില്ല എന്ന നിലപാട് ഹിന്ദു മതത്തിനു നല്ലതല്ല. ആ വിഭാഗത്തിനു തന്നെയും അതു നല്ലതിനാവില്ല.
സമൂഹത്തെ അതു വിഭജിക്കും,” കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 25 (രണ്ട്)(ബി) വകുപ്പ് പ്രകാരം പൊതുസ്വഭാവമുള്ള
ഹിന്ദു മതസ്ഥാപനങ്ങൾ എല്ലാ വിഭാഗങ്ങൾക്കുമായി തുറന്നുകൊടുക്കാൻ ഭരണകൂടത്തിന് അധികാരമുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.
വിശ്വാസികളുടെ അവകാശവും ഭരണകൂടത്തിന്റെ അധികാരവും തമ്മിലുള്ള നിയമപോരാട്ടം
ക്ഷേത്രങ്ങളിൽ ആര് പ്രവേശിക്കണമെന്ന് തീരുമാനിക്കേണ്ടത് ആ വിശ്വാസ സമൂഹമാണെന്ന് എൻ.എസ്.എസ് (NSS) ഉൾപ്പെടെയുള്ള സംഘടനകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ വാദിച്ചു.
സമസ്തയുടെ കരുത്തുറ്റ പണ്ഡിത തേജസ്സ് ഇനി ഓർമ്മ; ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാർ വിടവാങ്ങി
മതപരമായ കാര്യങ്ങൾ സ്വയം തീരുമാനിക്കാൻ അവകാശം നൽകുന്ന 26(ബി) വകുപ്പിനെ മറികടക്കാൻ ഭരണകൂടത്തിന് കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
എന്നാൽ, വിശ്വാസ സമൂഹത്തിന്റെ അവകാശങ്ങളെ മാനിക്കുമ്പോൾ തന്നെ, അത് തൊട്ടുകൂടായ്മ പോലെയുള്ള സാമൂഹിക വിപത്തുകൾക്ക് വഴിമാറരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി.
ക്ഷേത്ര പ്രവേശനവും ആചാര സംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥ ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ്
ക്ഷേത്രത്തിൽ പ്രവേശിക്കാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും അവിടുത്തെ പരമ്പരാഗത ആചാരങ്ങൾ ലംഘിക്കാൻ അത് ലൈസൻസല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
ഗുരുവായൂർ ക്ഷേത്രത്തിലെ വസ്ത്രധാരണ രീതിയെ ഉദാഹരിച്ചായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.
“ഗുരുവായൂർ ക്ഷേത്രത്തിൽ പുരുഷന്മാർ ഷർട്ട് ധരിക്കാൻ പാടില്ലെന്ന ആചാരമുണ്ട്. അവിടെ ഉടുപ്പ് ധരിച്ച് തന്നെ കയറണമെന്ന് ആർക്കും വാശി പിടിക്കാനാവില്ല,” അദ്ദേഹം പറഞ്ഞു.
ആരാധനാ സ്വാതന്ത്ര്യവും ക്ഷേത്ര മര്യാദകളും ഒരുപോലെ സംരക്ഷിക്കപ്പെടണമെന്നാണ് കോടതി ഇതിലൂടെ സൂചിപ്പിച്ചത്.
English Summary:
During the Sabarimala review petition hearing, the Supreme Court observed that restricting temple entry to specific groups is detrimental to the unity of Hindu society. Justice B.V. Nagarathna emphasized the state’s power to ensure inclusivity under Article 25(2)(b), while Chief Justice Surya Kant clarified that while entry is a right, devotees are bound to respect established temple customs like dress codes.









