“മദ്യലഹരിയിൽ സ്ത്രീകളെ വിളിച്ച് അശ്ലീലം പറഞ്ഞു, അമ്മയോടും മോശമായി പെരുമാറി”; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിയുഷ് മിശ്ര
മദ്യാസക്തിയുമായി ബന്ധപ്പെട്ട തന്റെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടം തുറന്ന് പറഞ്ഞ് മുതിർന്ന ബോളിവുഡ് താരം പിയുഷ് മിശ്ര. ശുഭാങ്കർ മിശ്രയുടെ പോഡ്കാസ്റ്റിലാണ് താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.
മദ്യലഹരിയിൽ താൻ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നുവെന്നും, ചുറ്റുമുള്ളവരോട് മോശമായി പെരുമാറുകയും രാത്രിയിൽ സ്ത്രീകളെ വിളിച്ച് അശ്ലീലം സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും പിയുഷ് പറഞ്ഞു. പിറ്റേദിവസം പറഞ്ഞതൊന്നും ഓർമ്മയില്ലാതിരുന്ന സാഹചര്യങ്ങളും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
“ചെയ്യാൻ പാടില്ലാത്ത പല കാര്യങ്ങളും ഞാൻ ചെയ്തു. ബോധമുള്ളപ്പോൾ ഒരിക്കലും ചെയ്യാൻ സാധ്യതയില്ലാത്ത കാര്യങ്ങളായിരുന്നു അവ,” എന്നാണ് പിയുഷ് പറഞ്ഞത്. അമ്മയോട് പോലും മോശമായി പെരുമാറിയതായി താരം സമ്മതിച്ചു.
മദ്യാസക്തി തന്റെ തൊഴിൽജീവിതത്തെയും ബാധിച്ചുവെന്നും, സഹപ്രവർത്തകർക്ക് ഒപ്പം ജോലി ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും അതോടെ അവസരങ്ങൾ കുറയാൻ തുടങ്ങി എന്നും അദ്ദേഹം ഓർത്തെടുത്തു.
എന്നാൽ 2009ൽ ഉണ്ടായ ബ്രെയിൻ സ്ട്രോക്കാണ് തന്റെ ജീവിതത്തിൽ വലിയ മാറ്റത്തിന് കാരണമായതെന്നും, അതിന് ശേഷം ധ്യാനം ശീലമാക്കി ദുശ്ശീലങ്ങളിൽ നിന്ന് മുക്തനായെന്നും പിയുഷ് മിശ്ര പറഞ്ഞു. മദ്യാസക്തി മനുഷ്യനെ നശിപ്പിക്കുന്ന ഒന്നാണെന്നും അതിൽ നിന്ന് പൂർണ്ണമായി മോചനം നേടുന്നത് എളുപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary
Veteran Bollywood actor Piyush Mishra opened up about his struggles with alcoholism, revealing that he behaved inappropriately with people and even made obscene calls to women while intoxicated. Speaking on a podcast, he said he often lost control and couldn’t remember his actions the next day.
He admitted that addiction affected both his personal and professional life. However, a brain stroke in 2009 became a turning point, after which he adopted meditation and overcame his bad habits. He emphasized that alcoholism can be deeply destructive and hard to fully overcome.









