3 ലക്ഷം രൂപയ്ക്ക് ഒരു ട്രെയിൻ സ്വന്തം! ഊട്ടി മലനിരകളെ വിറപ്പിച്ച് ജർമൻ സംഘത്തിന്റെ മാസ്സ് എൻട്രി
ഊട്ടി: നീലഗിരി മൗണ്ടൻ റെയിൽവേയിലെ പൈതൃക യാത്ര വ്യത്യസ്തമായി അനുഭവിക്കാൻ ജർമൻ സ്വദേശികൾ മുഴുവൻ ട്രെയിൻ വാടകയ്ക്ക് എടുത്തു. സ്വിസ് നിർമിത എക്സ് ക്ലാസ് നീരാവി എൻജിൻ ഘടിപ്പിച്ച ട്രെയിനിലാണ് സംഘം മേട്ടുപ്പാളയം മുതൽ ഊട്ടി വരെ യാത്ര ചെയ്തത്.
ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും പാളത്തിലിറങ്ങിയ ഈ നീരാവി എൻജിൻ യാത്രയെ കൂടുതൽ പ്രത്യേകമാക്കി. മലനിരകളുടെ മനോഹാരിത ആസ്വദിച്ച് തുരങ്കങ്ങളിലൂടെയും പാലങ്ങളിലൂടെയും സഞ്ചരിച്ച ട്രെയിൻ റണ്ണിമേട്, ഹിൽ ഗ്രോവ് പോലുള്ള ചെറിയ സ്റ്റേഷനുകളിലും കൂനൂർ, വെല്ലിങ്ടൺ, അരുവങ്കാട്, കേത്തി, ലവ്ഡേൽ എന്നിവിടങ്ങളിലും നിർത്തിയാണ് ഊട്ടിയിലെത്തിയത്.
ഈ പൈതൃക ട്രെയിൻ വാടകയ്ക്ക് എടുക്കാൻ ഏകദേശം 3 ലക്ഷം രൂപ ചെലവായതായാണ് റിപ്പോർട്ട്.
അതേസമയം, വേനലവധിക്കാലത്ത് വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഊട്ടി പൈതൃക ട്രെയിനിന് പ്രത്യേക സർവീസുകളും പ്രഖ്യാപിച്ചു. മാർച്ച് 27 മുതൽ ജൂലൈ 6 വരെ വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ പ്രത്യേക സർവീസുകൾ ഉണ്ടാകും.
വെള്ളി, ഞായർ ദിവസങ്ങളിൽ മേട്ടുപ്പാളയം–ഊട്ടി റൂട്ടിലും ശനി, തിങ്കൾ ദിവസങ്ങളിൽ ഊട്ടി–മേട്ടുപ്പാളയം റൂട്ടിലുമാണ് സർവീസ്. രാവിലെ 9.10ന് മേട്ടുപ്പാളയത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ 2.25ന് ഊട്ടിയിൽ എത്തും. ഊട്ടിയിൽ നിന്ന് 11.25ന് പുറപ്പെടുന്ന ട്രെയിൻ 4.20ന് മേട്ടുപ്പാളയത്തെത്തും.
കൂടാതെ ഊട്ടി–കേത്തി–ഊട്ടി റൂട്ടിൽ മൂന്ന് സർവീസുകളും കൂനൂർ–ഊട്ടി റൂട്ടിൽ ദിവസേന നാല് സർവീസുകളും തുടരും.
English Summary
German tourists rented a heritage Nilgiri Mountain Railway train for ₹3 lakh and traveled from Mettupalayam to Ooty. The rare steam engine ran after six years, making the journey special.









