ഇന്ത്യൻ നിരത്തുകളിൽ ഓടുന്നത് ‘കിളവൻ’ ട്രക്കുകൾ! ചരക്കുഗതാഗതം പ്രതിസന്ധിയിലേക്കോ?
മുംബൈ: രാജ്യത്തെ ചരക്കുഗതാഗത മേഖലയെ ആശങ്കപ്പെടുത്തുന്ന കണക്ക് പുറത്ത്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ട്രക്കുകളിൽ 42 ശതമാനവും 12 വർഷം കഴിഞ്ഞവയാണെന്ന് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെ പ്രവർത്തനത്തിലിരിക്കുന്ന ട്രക്കുകളുടെ വലിയൊരു വിഭാഗം കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
റിസർച്ച് ഏജൻസിയായ എൻവിറോ കാറ്റലിസ്റ്റ്‌സ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ നിർണായക വിവരങ്ങൾ. പഴകിയ ട്രക്കുകൾക്ക് പകരം പുതിയവ എത്തിക്കുന്നതിൽ പ്രായോഗിക വെല്ലുവിളികൾ നിലനിൽക്കുന്നതായും മേഖലയിലുള്ളവർ പറയുന്നു.
2003ന് ശേഷം രജിസ്റ്റർ ചെയ്ത ട്രക്കുകളിൽ 85 ശതമാനവും ടാറ്റ മോട്ടോഴ്‌സും അശോക് ലെയ്‌ലൻഡും നിർമിച്ചതാണ്. മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, ഹരിയാണ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കാലാവധി പൂർത്തിയാകാറായ ട്രക്കുകളുടെ സാന്നിധ്യം കൂടുതലുള്ളത്.
കണക്കുകൾ പ്രകാരം 2003 മുതൽ രാജ്യത്ത് ഏകദേശം 45 ലക്ഷം ട്രക്കുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 19 ലക്ഷത്തോളം ട്രക്കുകൾ ഇതിനകം 12 വർഷം പിന്നിട്ടവയാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇവയിൽ വലിയൊരു വിഭാഗം നിരത്തിൽ നിന്ന് ഒഴിവാക്കേണ്ടിവരുമെന്നതാണ് പ്രധാന ആശങ്ക.
അതേസമയം, പുതിയ തുറമുഖങ്ങളും ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളും വികസിക്കുന്ന സാഹചര്യത്തിൽ ചരക്കുഗതാഗത ആവശ്യകതയും വർധിക്കുകയാണ്. ഈ ആവശ്യം നിറവേറ്റാൻ ട്രക്ക് നിർമ്മാതാക്കൾക്ക് ആവശ്യമായ തോതിൽ ഉൽപ്പാദനം വർധിപ്പിക്കാനാകുമോ എന്നത് വലിയ ചോദ്യമായി തുടരുന്നു.
English Summary
A report reveals that 42% of trucks in India are over 12 years old, raising concerns about a potential logistics crisis. With nearly 19 lakh trucks nearing the end of their lifecycle, replacing them in time could be a major challenge amid rising demand.









