അമ്മയെക്കാൾ പ്രായമുള്ള കാമുകി വിവാഹം കഴിക്കാൻ നിർബന്ധിച്ചു; 52-കാരിയെ കൊലപ്പെടുത്തി ക്വാറിയിലെറിഞ്ഞ 21-കാരൻ പിടിയിൽ!
തമിഴ്നാട്ടിൽ 52 വയസ്സുകാരിയെ കൊലപ്പെടുത്തി മൃതദേഹം ക്വാറിയിൽ തള്ളിയ കേസിൽ 21കാരൻ പിടിയിൽ. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെച്ചൊല്ലിയ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്.
മധുര ജില്ലയിലെ കൂടക്കോവിൽ സ്വദേശി ശരവണകുമാറാണ് (21) പ്രതി. സോട്ടത്തട്ടി ഗ്രാമത്തിൽ താമസിച്ചിരുന്ന സരസ്വതിയാണ് കൊല്ലപ്പെട്ടത്.
വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം സമ്മർദം ചെലുത്തിയതിനെച്ചൊല്ലിയ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവദിവസം സരസ്വതിയെ ബൈക്കിൽ കയറ്റി ഉലക്കാനിക്കടുത്തുള്ള വനപ്രദേശത്തേക്ക് കൊണ്ടുപോയ പ്രതി, അവിടെവച്ച് ഉണ്ടായ വാക്കേറ്റത്തിനിടെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കൊലപ്പെടുത്തിയ ശേഷം മൃതദേഹം കല്ലിൽ കെട്ടി സമീപത്തെ ക്വാറിയിൽ തള്ളിയിരുന്നു. ഫെബ്രുവരി 11ന് ജോലിക്കായി പോയ സരസ്വതി തിരികെ എത്താതിരുന്നതിനെ തുടർന്ന് സഹോദരൻ പൊലീസിൽ പരാതി നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സരസ്വതിയും ശരവണകുമാറും തമ്മിൽ നിരന്തരം ഫോൺബന്ധം ഉണ്ടായിരുന്നതായി കണ്ടെത്തി. ആദ്യഘട്ടത്തിൽ ബന്ധം നിഷേധിച്ച പ്രതി, പിന്നീട് ഇരുവരും ഒരേ സ്ഥലത്ത് ജോലി ചെയ്തിരുന്നുവെന്നും അടുപ്പം ഉണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കുറ്റകൃത്യം മധുര ജില്ല പരിധിയിലായതിനാൽ തുടർനടപടികൾക്കായി കേസ് മധുര പൊലീസിന് കൈമാറാനാണ് നീക്കം.
English Summary
A 21-year-old man has been arrested in Tamil Nadu for allegedly murdering a 52-year-old woman who pressured him to marry her.









