ശബ്ദം ക്ലോൺ ചെയ്ത് വ്യാജ വീഡിയോകൾ; മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ
ന്യൂഡൽഹി: കൃത്രിമ ബുദ്ധി ഉപയോഗിച്ച് തന്റെ ശബ്ദം ക്ലോൺ ചെയ്ത് ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ച് നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. സൈബർ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച ഗുരുതര ആശങ്കകളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.
സൈബർ ലോകത്ത് വ്യക്തിപരമായ സുരക്ഷയും സ്വകാര്യതയും ലംഘിക്കപ്പെടുന്നതായി ചൂണ്ടിക്കാട്ടി നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. തന്റെ ശബ്ദം ഉൾപ്പെടെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ച് ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
ജസ്റ്റിസ് ജ്യോതി സിങ് പരിഗണിക്കുന്ന ഹർജിയിൽ ഉച്ചയ്ക്കുശേഷം വിശദമായ വാദം നടക്കും. മെറ്റയുടെ അഭിഭാഷകനും കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശം നൽകിയിട്ടുണ്ട്.
മോഹൻലാലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചതനുസരിച്ച്, ശബ്ദം ക്ലോൺ ചെയ്യാൻ സഹായിക്കുന്ന നിരവധി യൂട്യൂബ് വീഡിയോകൾ ഓൺലൈനിൽ ലഭ്യമാണ്. കൂടാതെ, എഐ ഉപയോഗിച്ച് വ്യാജ വീഡിയോകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന സംഭവങ്ങളും വർധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വ്യക്തിയുടെ അവകാശങ്ങളെ ഗുരുതരമായി ലംഘിക്കുന്നതാണെന്നും, മോഹൻലാലിന്റെ ശബ്ദം ഉപയോഗിച്ച് തട്ടിപ്പുകൾ നടന്നാൽ അതിന് ഉത്തരവാദിത്വം അദ്ദേഹത്തിന്മേൽ വരാനിടയുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി.
മെറ്റ, ഗൂഗിൾ പ്ലാറ്റ്‌ഫോമുകളിലടക്കം ഇത്തരം നിരവധി ലിങ്കുകൾ കണ്ടെത്തിയതായും അവ കോടതിയിൽ സമർപ്പിച്ചതായും അറിയിച്ചു.
English Summary
Actor Mohanlal approached the Delhi High Court alleging misuse of AI to clone his voice and create fake content. He raised concerns about privacy and cyber safety, stating that such misuse could lead to fraud and reputational damage. The court has asked Meta’s lawyer to appear in the case.









