മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു; അണുബാധ, അശാസ്ത്രീയ ചികിത്സ… മുഹ്സിനയുടെ മരണത്തിൽ ഇന്നും ദുരൂഹത
ചാവക്കാട്: എടക്കഴിയൂർ സ്വദേശിനിയായ മുഹ്സിനയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ ഗുരുതരമായ വീഴ്ചകളിലേക്ക് വിരൽചൂണ്ടുന്നു. ഏഴാമത്തെ പ്രസവത്തിന് പിന്നാലെ ഉണ്ടായ അണുബാധയും അശാസ്ത്രീയ ചികിത്സാരീതികളും മരണത്തിലേക്ക് നയിച്ചതാണെന്നാണ് പ്രാഥമിക കണ്ടെത്തൽ.
പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഗർഭപാത്രം മുതൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അണുബാധ വ്യാപിച്ചിരുന്നതായി വ്യക്തമാക്കുന്നു. മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.
അശാസ്ത്രീയമായി നൽകിയ അക്യുപങ്ചർ ചികിത്സയും സംഭവത്തിൽ നിർണായക ഘടകമായിരിക്കാമെന്ന സംശയത്തിലാണ് പൊലീസ്. ചികിത്സ നൽകിയ യുവതിയെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഭർത്താവ് ഇബ്രാഹീം പൊലീസ് നിരീക്ഷണത്തിലാണ്.
മുഹ്സിനയെ ഗുരുതരാവസ്ഥയിൽ കുടുംബം നിർബന്ധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, അണുബാധ അതീവ ഗുരുതരമായിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ്യിൽ ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.
ഇതിനിടെ, മുഹ്സിനയുടെ ഏഴാമത്തെ കുഞ്ഞിന്റെ മരണകാരണം ഇപ്പോഴും ദുരൂഹതയായി തുടരുകയാണ്. ജനുവരിയിൽ പ്രസവിച്ച കുഞ്ഞ് ആറു ദിവസങ്ങൾക്ക് ശേഷം മരിച്ചതായി കുടുംബം പറയുന്നു. എന്നാൽ, പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ അന്ന് നടത്തിയിരുന്നില്ല.
നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തണമെന്ന് ഫോറൻസിക് വിഭാഗം നിർദേശിച്ചിട്ടുണ്ട്. ഒരു വർഷം മുൻപ് ദമ്പതികളുടെ മൂന്ന് വയസ്സുള്ള മകളും ചികിത്സാ അഭാവത്തിൽ മരിച്ചതായി കുടുംബം പരാതി നൽകിയിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
English Summary
Shocking details have emerged in the death of Muhsina from Edakkazhiyur, Thrissur, following her seventh childbirth. Preliminary reports suggest severe infection due to lack of proper postnatal care and unscientific treatment methods. Her body reportedly showed widespread infection and untreated wounds. Meanwhile, the cause of death of her newborn baby, who died six days after birth, remains unclear. Authorities have recommended exhumation and further investigation. Police have launched a detailed probe into the case.









