തള്ളിക്കളയുന്ന കല്ല് മൂലക്കല്ലാകും; എൽദോസ് കുന്നപ്പിള്ളിക്കായി പെരുമ്പാവൂരിൽ പ്രതിഷേധം
കൊച്ചി: പെരുമ്പാവൂർ മണ്ഡലത്തിൽ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിനിടെ എൽദോസ് കുന്നപ്പിള്ളിക്കായി കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. അദ്ദേഹത്തിന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രവർത്തകർ പെരുമ്പാവൂർ കുറുപ്പംപടിയിൽ പ്രകടനം നടത്തി.
എന്നാൽ, കുന്നപ്പിള്ളിക്ക് ഇത്തവണ സീറ്റ് നൽകാനിടയില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. പകരമായി എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് മനോജ് മൂത്തേടനെ സ്ഥാനാർഥിയാക്കാനാണ് പാർട്ടിയിൽ ചർച്ചകൾ നടക്കുന്നത്.
സീറ്റ് നിഷേധിക്കപ്പെട്ടാൽ സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറാണെന്ന നിലപാടിലാണ് കുന്നപ്പിള്ളി. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും അടുത്ത വൃത്തങ്ങൾ ഇക്കാര്യം സൂചിപ്പിക്കുന്നു.
2016, 2021 തിരഞ്ഞെടുപ്പുകളിൽ പെരുമ്പാവൂരിൽ നിന്ന് വിജയിച്ച കുന്നപ്പിള്ളിക്ക് ഇത്തവണയും സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, അദ്ദേഹത്തിനെതിരായ ലൈംഗികാതിക്രമ കേസ് അടുത്തിടെ കോടതി പരിഗണിക്കാനിരിക്കെ റിസ്ക് എടുക്കേണ്ടതുണ്ടോ എന്ന ഹൈക്കമാൻഡ് നിലപാടാണ് തിരിച്ചടിയായത്.
ഹൈക്കമാൻഡിനെ അനുനയിപ്പിക്കാൻ ഡൽഹിയിൽ സന്ദർശനം നടത്തിയെങ്കിലും കാര്യമായ ഫലം കണ്ടില്ലെന്നാണ് സൂചന. കുന്നപ്പിള്ളി മടങ്ങിയെത്തിയതിന് പിന്നാലെയാണ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പഞ്ചായത്ത് പ്രസിഡന്റുമാർ, ഡിസിസി ഭാരവാഹികൾ അടക്കം നൂറിലേറെ പേർ പ്രകടനത്തിൽ പങ്കെടുത്തു. “തള്ളിക്കളയുന്ന കല്ല് മൂലക്കല്ലാകും” എന്ന ബൈബിൾ വാക്യം ഉദ്ധരിച്ചുകൊണ്ട്, സ്വതന്ത്ര സ്ഥാനാർഥിത്വ സൂചനയും കുന്നപ്പിള്ളി നൽകി.
അതേസമയം, കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.









