പത്താം ക്ലാസിൽ തോൽപിക്കുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തി; വീട്ടിൽ നിന്ന് കാണാതായത് 80 ഗ്രാം സ്വർണവും പണവും, അധ്യാപകനെതിരെ കേസ്
ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി അധ്യാപകൻ സ്വർണവും പണവും കൈക്കലാക്കിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു.
വിദ്യാരണ്യ സ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥിയായ അഭിഷേക് ആണ് സംഭവത്തിലെ പരാതിക്കാരൻ.
80 ഗ്രാം സ്വർണവും പണവും കൈമാറിയതായി ആരോപണം
പത്താം ക്ലാസ് പരീക്ഷയിൽ തോൽപിക്കുമെന്ന് ഭീഷണിപ്പെടുത്തി അധ്യാപകൻ രാജശേഖർ, വിദ്യാർത്ഥിയിൽ നിന്ന് 80 ഗ്രാം സ്വർണവും പണവും തട്ടിയെടുത്തുവെന്നാണ് മാതാപിതാക്കളുടെ ആരോപണം.
വീട്ടിൽ സൂക്ഷിച്ചിരുന്ന 80 ഗ്രാം സ്വർണവും പണവും കാണാതായതറിഞ്ഞതോടെയാണ് സംഭവം പുറത്തായത്. ഇതുസംബന്ധിച്ച് വീട്ടുകാർ വിദ്യാർത്ഥിയെ ചോദ്യം ചെയ്തപ്പോൾ, സ്വർണവും പണവും കൈമാറിയതായി കുട്ടി വെളിപ്പെടുത്തി.
വിവിധ സ്ഥലങ്ങളിൽ വച്ച് സ്വർണവും പണവും കൈമാറുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്.
ചോദ്യം ചെയ്തപ്പോൾ കള്ളക്കേസ്
സംഭവം ചോദ്യം ചെയ്ത രക്ഷിതാക്കൾക്കെതിരെ അധ്യാപകനും ഭാര്യയും ചേർന്ന് വ്യാജ കേസ് നൽകിയതായും പരാതിയുണ്ട്.
വിദ്യാർത്ഥിയുടെ ആത്മഹത്യാ ശ്രമം
സംഭവങ്ങൾക്ക് പിന്നാലെ അഭിഷേക് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്.
പൊലീസ് അന്വേഷണം
സ്കൂളിന് പുറത്തു അധ്യാപകൻ കുട്ടിയെ കണ്ടത് എന്തിനാണെന്നും ബൈക്കിൽ യാത്ര ചെയ്തത് എന്തിനാണെന്നും പൊലീസ് പരിശോധിക്കുമെന്ന് അറിയിച്ചു. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
English Summary:
Police in Dharwad, Karnataka, have registered a case against a school teacher after allegations that he threatened a Class 10 student with failure and extorted 80 grams of gold and cash from him. When the parents confronted the teacher, he and his wife allegedly filed a false case against them. Following the incident, the student attempted suicide by consuming poison and is currently recovering in hospital. Police have launched a detailed investigation.









