നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം; സിസേറിയൻ കുഞ്ഞ് മരിച്ചു
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് മരിച്ചതിനെ തുടർന്ന് ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം. പാലോട് സ്വദേശിനിയായ നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്.
ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു
കുഞ്ഞിന്റെ മരണത്തിൽ ഡോക്ടറുടെ അനാസ്ഥയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ ആർഡിഒയെയും ആശുപത്രി സൂപ്രണ്ടിനെയും തടഞ്ഞുവച്ച് പ്രതിഷേധിക്കുകയാണ്.
പ്രതിഷേധത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പങ്കെടുത്തു.
ചികിത്സാ ക്രമം ഇങ്ങനെ
ഇന്നലെയാണ് പൂർണ ഗർഭിണിയായ നിരഞ്ജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിശോധനയ്ക്കായി എത്തിയതിനെ തുടർന്ന് അഡ്മിറ്റാവാൻ നിർദ്ദേശിക്കുകയായിരുന്നു. രാവിലെ നാല് മണിയോടെ നിരഞ്ജനയെ ലേബർ റൂമിലേക്ക് മാറ്റി.
തുടർന്ന് ഉച്ചക്ക് രണ്ട് മണിയോടെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. എന്നാൽ പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു.
ഡോക്ടറുടെ വിശദീകരണം
പ്രസവ ശസ്ത്രക്രിയ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദരിയുടെ നേതൃത്വത്തിലായിരുന്നു. കുഞ്ഞിന്റെ മരണകാരണം ശ്വാസ തടസമാണെന്ന് ഡോക്ടർ അറിയിച്ചു.
ആർഡിഒ അന്വേഷണം ഉറപ്പുനൽകി
സ്ഥലത്തെത്തിയ ആർഡിഒ ജയകുമാർ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഉറപ്പുനൽകി.
ചികിത്സ നടത്തിയ ഡോക്ടർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
English Summary:
A protest broke out at Nedumangad District Hospital in Thiruvananthapuram after a newborn baby died soon after being delivered through a Caesarean section. The baby’s relatives alleged medical negligence and blocked the RDO and hospital superintendent. Officials have assured a detailed investigation and possible action against the doctor involved.









