ബെംഗളൂരുവിൽ ടെക്കി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം
ബെംഗളൂരുവിൽ നഗരത്തിലെ വാടക വീട്ടിൽ ടെക്കി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ലൈംഗിക പീഡനത്തിനിടെയാണ് 34 കാരിയായ യുവതിയെ 18 വയസുകാരനായ യുവാവ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് കർണാൽ കുറെ (18) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമം എതിർത്തതിനെ തുടർന്ന് യുവതിയെ കൊലപ്പെടുത്തിയതായി പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
ജനുവരി 3നാണ് ഷർമിള (34) എന്ന യുവതിയെ ബെംഗളൂരുവിലെ രാമമൂർത്തി നഗറിന് സമീപമുള്ള സുബ്രഹ്മണി ലേഔട്ടിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന ഷർമിള വാടകയ്ക്ക് എടുത്തിരുന്ന ഫ്ലാറ്റിലായിരുന്നു താമസം. വീട്ടിൽ തീപിടിത്തമുണ്ടായ സാഹചര്യത്തിൽ ശ്വാസംമുട്ടിയാണ് മരണമെന്ന് ആദ്യം പൊലീസ് സംശയിച്ചിരുന്നു.
ബെംഗളൂരുവിൽ ടെക്കി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം
ഇതിന്റെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
എന്നാൽ തുടർന്നുള്ള വിശദമായ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. സമീപവാസിയായ കർണാൽ കുറെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.
ജനുവരി 3ന് രാത്രി ഒൻപതുമണിയോടെയാണ് പ്രതി ഷർമിളയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്.
സ്ലൈഡിങ് ജനാല വഴിയാണ് വീടിനുള്ളിൽ പ്രവേശിച്ചതെന്ന് പ്രതി അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.
ലൈംഗികാതിക്രമം നടത്തുകയെന്ന ഉദ്ദേശത്തോടെയായിരുന്നു പ്രതിയുടെ കടന്നുകയറ്റം. എന്നാൽ ഷർമിള ശക്തമായി എതിർത്തതോടെ പ്രതി അവരെ മർദിക്കുകയായിരുന്നു.
മർദനത്തെ തുടർന്ന് യുവതി ബോധരഹിതയായതോടെ പ്രതി അവരുടെ വായും മൂക്കും മൂടിക്കെട്ടി. ഇതിനിടയിൽ യുവതിക്ക് രക്തസ്രാവം ഉണ്ടായതായും പൊലീസ് വ്യക്തമാക്കി. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാനായി പ്രതി യുവതിയുടെ വസ്ത്രങ്ങളും മറ്റ് വസ്തുക്കളും കിടപ്പുമുറിയിലെ മെത്തയിൽ ഇട്ട് തീകൊളുത്തി.
ഇതിന് ശേഷമാണ് ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. ഇതോടെയാണ് അപ്പാർട്ട്മെന്റിൽ തീപിടിത്തമുണ്ടായത്.
തീപിടിത്തമാണ് മരണകാരണമെന്ന് തെറ്റിദ്ധാരണ സൃഷ്ടിക്കാനായിരുന്നു ഈ ശ്രമമെന്ന് പൊലീസ് വ്യക്തമാക്കി.
പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം സെക്ഷൻ 103(1) (കൊലപാതകം), 64(2), 66 (ലൈംഗികാതിക്രമം), 238 (തെളിവുകൾ നശിപ്പിക്കൽ) എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റപത്രം സമർപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.









