പാകിസ്ഥാൻ പൗരത്വം മറച്ചുവെച്ചത് മുപ്പത് വർഷത്തോളം; സർക്കാർ സ്കൂൾ അധ്യാപിക പിടിയിൽ
ഉത്തർപ്രദേശിലെ റാംപൂരിൽ പാകിസ്ഥാൻ പൗരത്വം മറച്ചുവെച്ച് മുപ്പത് വർഷത്തോളം സർക്കാർ പ്രൈമറി സ്കൂളിൽ അധ്യാപികയായി ജോലി ചെയ്ത സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു.
വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ മഹിറ അക്തർ എന്ന സ്ത്രീക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് മഹിറ വ്യാജ രേഖകൾ ഉപയോഗിച്ചാണ് സർക്കാർ ജോലി നേടിയതെന്ന് കണ്ടെത്തിയത്. അസിം നഗർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
1979ൽ മഹിറ പാകിസ്ഥാൻ സ്വദേശിയെ വിവാഹം കഴിച്ച് പാക് പൗരത്വം സ്വീകരിച്ചിരുന്നു. 1985ൽ വിവാഹമോചനത്തിന് ശേഷം പാകിസ്ഥാൻ പാസ്‌പോർട്ടിൽ ഇന്ത്യയിലെത്തിയ ഇവർ പിന്നീട് ഇന്ത്യക്കാരനെ വിവാഹം കഴിക്കുകയുമായിരുന്നു.
ഇന്ത്യൻ പൗരത്വമുള്ള ആളെന്ന നിലയിൽ വ്യാജ താമസരേഖകൾ ചമച്ച് പ്രാഥമിക വിദ്യാഭ്യാസ വകുപ്പിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചതായാണ് കണ്ടെത്തൽ.
കുമ്ഹാരിയ ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലായിരുന്നു ഇവരുടെ നിയമനം. വിഷയം പുറത്തുവന്നതോടെ ആദ്യം സസ്പെൻഡ് ചെയ്ത മഹിറയെ പിന്നീട് സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
ചതി, വ്യാജരേഖ ചമയ്ക്കൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.
English Summary
In Uttar Pradesh’s Rampur district, police have registered a case against a woman who allegedly concealed her Pakistani citizenship and worked as a government school teacher for nearly 30 years. An internal education department probe found that Mahira Akhtar used forged documents to secure the job. She has been dismissed from service, and an investigation is ongoing.
rampur-pakistani-citizenship-concealed-teacher-case
Uttar Pradesh, Rampur, Pakistani citizenship, fake documents, government school, teacher, police case, education department









