ജയ്പൂർ: സാങ്കേതികവിദ്യ ലോകം കീഴടക്കുമ്പോഴും വിചിത്രമായ നിയന്ത്രണങ്ങളുമായി രാജസ്ഥാനിലെ ഒരു സമൂഹം വീണ്ടും വാർത്തകളിൽ നിറയുന്നു.
പെൺകുട്ടികളും യുവതികളും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് പൂർണ്ണമായും വിലക്കിയിരിക്കുകയാണ് രാജസ്ഥാനിലെ ജലോർ ജില്ലയിലെ ചൗധരി സമൂഹം.
ജനുവരി 26 മുതൽ ഈ പരിഷ്കാരം നിലവിൽ വരും.
15 ഗ്രാമങ്ങളിൽ ‘സ്മാർട്ട്’ വിലക്ക്
ജലോർ ജില്ലയിലെ സുന്ദമാത പാട്ടി പഞ്ചായത്തിന് കീഴിലുള്ള 15 ഗ്രാമങ്ങളിലാണ് ഈ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
പെൺമക്കൾക്കും മരുമക്കൾക്കും ഇനി സ്മാർട്ട് ഫോൺ തൊടാൻ അനുവാദമുണ്ടാകില്ല. വിവാഹ ചടങ്ങുകൾ, പൊതുപരിപാടികൾ,
അയൽവീടുകൾ സന്ദർശിക്കുമ്പോൾ എന്നിവിടങ്ങളിലൊന്നും ഫോൺ കൈവശം വെക്കാൻ പാടില്ലെന്നാണ് കമ്മ്യൂണിറ്റി പ്രസിഡന്റ് സുജനറാം ചൗധരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്.
കാരണം കേട്ടാൽ ഞെട്ടും!
സ്ത്രീകൾ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് കുടുംബത്തിലെ കുട്ടികളുടെ കാഴ്ചശക്തിയെ ബാധിക്കുന്നു എന്ന വിചിത്രമായ വാദമാണ് ഈ തീരുമാനത്തിന് പിന്നിലായി ഇവർ നിരത്തുന്നത്.
എന്നാൽ ആശയവിനിമയത്തിനായി കീബോർഡ് ഫോണുകൾ (ഫീച്ചർ ഫോണുകൾ) ഉപയോഗിക്കാം.
പക്ഷേ, അതിൽ ക്യാമറ പാടില്ലെന്ന നിബന്ധനയുമുണ്ട്. ഗാജിപുര, പാവ്ലി, കല്‍റ, മനോജിയ വാസ് തുടങ്ങി 15 ഓളം ഗ്രാമങ്ങളിലെ കുടുംബങ്ങൾ ഈ നിയമം പാലിക്കാൻ ബാധ്യസ്ഥരാണ്.
വിവാദങ്ങളുടെ ചൗധരി സമൂഹം
ഇതാദ്യമായല്ല ചൗധരി വിഭാഗം ഇത്തരം വിവാദ തീരുമാനങ്ങളിലൂടെ വാർത്തകളിൽ ഇടംപിടിക്കുന്നത്.
മുൻപ് പ്രണയവിവാഹം കഴിച്ച ദമ്പതികളുടെ കുടുംബങ്ങളെ സാമൂഹികമായി ബഹിഷ്കരിക്കുകയും 12 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.
സമാനമായ രീതിയിൽ ക്ഷേത്രഭൂമി തർക്കത്തെ തുടർന്ന് 55 കുടുംബങ്ങളെ പുറത്താക്കിയ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സ്ത്രീ സ്വാതന്ത്ര്യത്തിന്മേലുള്ള ഇത്തരം കടന്നുകയറ്റങ്ങൾക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയരാൻ സാധ്യതയുണ്ട്.
English Summary
The Chaudhary community in the Jalore district of Rajasthan has announced a controversial ban on smartphone usage for girls and young women across 15 villages. Effective from January 26, the rule prohibits women from carrying smartphones to weddings or public events. The community leaders claim that smartphone use by women adversely affects the eyesight of children in the family.









